'ജനസംഖ്യ അസമത്വം അവഗണിക്കാനാവില്ല, നിയന്ത്രണത്തിന് നിയമം വേണം'; മോഹന്‍ ഭാഗവത്

By Web TeamFirst Published Oct 5, 2022, 12:24 PM IST
Highlights

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണ്. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും ജനസംഖ്യ ഉയരുന്നതിന് വലിയ കാരണങ്ങളാണ്- മോഹന്‍ഭാഗവത് വ്യക്തമാക്കി.

നാഗ്പുര്‍:  രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജനസംഖ്യാ നിയന്ത്രണം ഇന്ത്യയില്‍ ആവശ്യമാണ്.  മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ  അവഗണിക്കാന്‍ കഴിയാത്ത വിഷയമാണെന്നും മോഹന്‍ഭാഗവത് വ്യക്തമാക്കി. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനസംഖ്യയ്ക്ക് വരുമാന വിഭവങ്ങള്‍ ആവശ്യമാണ്. വിഭവങ്ങള്‍ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളര്‍ന്നാല്‍ അത്  രാജ്യത്തിന് ഒരു ബാധ്യതയാകുമെന്ന് ഭാഗവത് പറയുന്നു. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. രണ്ട് വശങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ഒരു ജനസംഖ്യാ നയത്തില്‍ നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. 

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണ്. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവര്‍ത്തനങ്ങളും ജനസംഖ്യ ഉയരുന്നതിന് വലിയ കാരണങ്ങളാണ്. ജനങ്ങള്‍ ഇത്തരം തെറ്റിനെതിരെ ശബ്ദം ഉയര്‍ത്തണം. എന്നാല്‍ നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടേ ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. 'ഹിന്ദു രാഷ്ട്ര സങ്കല്‍പം രാജ്യത്ത് ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പലരും ഈ ആശയത്തോട് യോജിക്കുന്നുണ്ട്. എന്നാല്‍ 'ഹിന്ദു' എന്ന വാക്കിനെ പലരും എതിര്‍ക്കുകയും മറ്റ് വാക്കുകള്‍  കണ്ടെത്താനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസിന്  അതില്‍ ഒരു പ്രശ്‌നവുമില്ല.  എന്നാല്‍ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെ വ്യക്തതയ്ക്കായി - ഹിന്ദു എന്ന വാക്കിന് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത് തുടരുമെന്ന് ഭാഗവത് ആവര്‍ത്തിച്ച് വ്യക്തനാക്കി.

ആര്‍എസ്എസ്  രാജ്യത്തിലെ ന്യൂനപക്ഷത്തിന് എതിരെ അല്ല. ഞങ്ങള്‍ കാരണം ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ഭയം ഉണ്ടാക്കാനായാണ്. അത്തരം പ്രചാരണങ്ങള്‍ തെറ്റാണ്. അത് സംഘപരിവാറിന്‍റെയോ ഹിന്ദു സമൂഹത്തിന്‍റെയോ സ്വഭാവമല്ല.  സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നില്‍ക്കുന്നവരാണ് സംഘപരിവാറെന്ന്  മോഹന്‍ ഭാഗവത് പറഞ്ഞു. ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവര്‍ക്കും പൊതുവായിരിക്കണം എന്നാണ് സംഘപരിവാറിന്‍റെ നയം.  ഒരാള്‍ക്ക് കുതിരപ്പുറത്ത് കയറാം, മറ്റൊരാള്‍ക്ക് പറ്റില്ല എന്ന മട്ടിലുള്ള സംസാരങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമുണ്ടാകരുത്. അത്തരം ചര്‍ച്ചകള്‍ ഇല്ലാതാക്കാനായി വേണം നാം ശ്രമിക്കാനെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

സ്ത്രീകളില്ലാതെ സമൂഹത്തിന് പുരോഗതിയുണ്ടാകില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.  സ്ത്രീകളോട് തുല്യതയോടെ പെരുമാറുകയും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി അവരെ ശാക്തീകരിക്കുകയും ചെയ്യണം.  സമൂഹത്തിന് പുരോഗതിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷ പരിപാടികളില്‍ ചരിത്രത്തിലാധ്യമായി ഒരു വനിത പങ്കെടുത്തിരുന്നു. എവറസ്റ്റ് ആദ്യമായി കീഴടക്കിയ വനിത സന്തോഷ് യാദവ് ആയിരുന്നു ചടങ്ങിലെ മുഖ്യാഥിതി.

Read More : ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷങ്ങൾക്ക് തുടക്കം: മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്

click me!