
ചണ്ഡിഗഡ്: 20 മാസത്തോളം ഭരിച്ചത് നിലവിലില്ലാത്ത വകുപ്പെന്ന വിവാദത്തിൽ പ്രതികരണവുമായി പഞ്ചാബ് മന്ത്രി കുല്‍ദിപ് സിങ് ധലിവാള്‍. അവർ ഇപ്പോൾ വകുപ്പ് ഇല്ലാതാക്കി. നമ്മൾ വന്നിരിക്കുന്നത് പഞ്ചാബിന്റെ രക്ഷയ്ക്കാണ്. വകുപ്പ് ഏതാണെന്നത് മുഖ്യമല്ല പഞ്ചാബാണ് മുഖ്യമെന്നാണ് കുല്‍ദിപ് സിങ് ധലിവാള്‍ എഎൻഐയോട് പ്രതികരിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2024 സെപ്തംബർ 23 ന് പുറത്തിറങ്ങിയ പഞ്ചാബ് സർക്കാർ വിജ്ഞാപനം അനുസരിച്ച് ധലിവാളിനു മുന്‍പ് അനുവദിച്ചിരുന്ന ഭരണപരിഷ്ക്കാര വകുപ്പ് ഇപ്പോള്‍ ഇല്ലെന്നായിരുന്നു.
മന്ത്രിമാരുടെ വകുപ്പുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിറക്കിയതായിരുന്നു ഈ സർക്കാർ വിജ്ഞാപനം. 2023 മെയ് മാസത്തിൽ നടന്ന മന്ത്രി സഭാ പുനസംഘടനയിലാണ് ധലിവാളിന് ഭരണപരിഷ്ക്കാര വകുപ്പ് നൽകിയത്. കൃഷി, കർഷക ക്ഷേമ വകുപ്പുകൾ ധലിവാളിൽ നിന്ന് തിരിച്ചെടുത്തിരുന്നു. ഈ വകുപ്പ് ഗുർമീത് സിംഗ് ഖുദിയാന് നൽകിയിരുന്നു. എന്‍ആര്‍ഐ വകുപ്പ് മാത്രമായിരിക്കും ധലിവാള്‍ ഇനി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി ഭഗവത് മന്നിന്റെ നിര്‍ദേശപ്രകാരം ധലിവാളിന്റെ വകുപ്പില്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനം ഈ ഫെബ്രുവരി 7 മുതല്‍ പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനം വിശദമാക്കുന്നത്.
തുടക്കത്തിൽ കൃഷി, കർഷക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ധലിവാളിനെ 2023 മെയ് മാസത്തിൽ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ആ വകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തിന് എൻആർഐ വകുപ്പും ഭരണപരിഷ്കാര വകുപ്പും നൽകിയത്. എന്നാൽ 2024 സെപ്റ്റംബറിൽ വീണ്ടും മന്ത്രിസഭാ പുനസംഘടന നടന്നിട്ടും കടലാസിൽ മാത്രമുണ്ടായിരുന്ന ഭരണപരിഷ്കാര വകുപ്പിൽ ധലിവാൾ തുടരുകയായിരുന്നു. എന്നാൽ ഇത് സർക്കാരിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണെന്നാണ് ബിജെപി പരിഹസിക്കുന്നത്. പ്രമുഖ മന്ത്രിമാരിൽ ഒരാൾക്കായി നൽകിയ വകുപ്പ് പോലും നിലവിലില്ലെന്ന് മനസിലാക്കാൻ 20 മാസം വേണ്ടി വന്നുവെന്നുമാണ് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam