
ദില്ലി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷാമിക രവി. ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രമാണ് എന്ന ഷാമിക രവിയുടെ പ്രതികരണം വലിയ രീതിയിൽ ചർച്ചയാവുകയാണ്. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാമികാ രവിയുടെ പ്രതികരണം. വിനിമയ നിരക്ക് ഒരു പ്രത്യേക നിലവാരത്തിൽ തന്നെ നിലനിർത്താൻ ശ്രമിക്കുന്നതിനേക്കാൾ, ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന ആഘാതങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ കൈകാര്യം ചെയ്യുന്നതിനാണ് ഇന്ത്യ മുൻഗണന നൽകേണ്ടതെന്ന് ഷാമിക രവി വിശദമാക്കുന്നത്.
വിപണിയിൽ അനാവശ്യമായി ഇടപെട്ട് രൂപയുടെ മൂല്യം ഒരു നിശ്ചിത നിരക്കിൽ പിടിച്ചുനിർത്താൻ ശ്രമിച്ചാൽ അത് രാജ്യത്ത് വലിയ പണപ്പെരുപ്പത്തിനും മറ്റ് പ്രതിസന്ധികൾക്കും കാരണമാകും. നിലവിൽ വിപണി കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ വിപണിയിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ഷാമിക രവി വാദിച്ചു. അനാവശ്യമായ ഉപഭോഗം കുറയ്ക്കുന്നതിനും ധനകാര്യ അച്ചടക്കം പാലിക്കുന്നതിനും സർക്കാർ നൽകുന്ന പ്രാധാന്യവുമായി പൊരുത്തപ്പെടുന്നതാണ് ഈ സമീപനമെന്നും അവർ കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ വിതരണ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ വിലക്കയറ്റം ഉണ്ടാകുക സ്വാഭാവികമാണ്. ഇത് ഡിമാൻഡ് അഥവാ ആവശ്യകതയെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ വിദേശനാണ്യ ശേഖരം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എത്ര കാലം ഈ ശേഖരത്തെ ആശ്രയിക്കാൻ കഴിയും എന്ന ചോദ്യത്തിന് ആവശ്യമുള്ളിടത്തോളം കാലം എന്നാണ് ഷാമിക രവി മറുപടി നൽകിയത്.
കഴിഞ്ഞ ദശകത്തിൽ വലിയ ആഗോള പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി കാണിച്ചിട്ടുണ്ടെന്നും രാജ്യം സുസ്ഥിരമായ ഉയർന്ന വളർച്ചാ ഘട്ടത്തിലാണെന്നും ഷാമിക രവി വ്യക്തമാക്കി. ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ചൈന തുടങ്ങിയ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ വളർച്ച പ്രധാനമായും ആഭ്യന്തര ആവശ്യകതയെയും ഉപഭോഗത്തെയുമാണ് ആശ്രയിക്കുന്നത്. ഈ ഘടനയാണ് ബാഹ്യ സാമ്പത്തിക ആഘാതങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കുന്നത്. സർക്കാരിന്റെ കൃത്യമായ ധനകാര്യ മാനേജ്‌മെന്റും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതൽ ശക്തമാക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam