
ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് റഷ്യ. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കൻ പ്രസ്താവന ഇതിന് തെളിവാണെന്നും റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു. കെജ്രിവാളിന്‍റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങൾ വിദേശങ്ങളിൽ ചർച്ചയാകുമ്പോഴാണ് റഷ്യ മോദി സർക്കാരിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത്.
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ നേരത്തെ അമേരിക്ക. യുകെ തുടങ്ങിയ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി വേണം പ്രതികരണം എന്ന് വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. ഇതിനിടെയാണ് അമേരിക്കയിലെ മതസ്വാതന്ത്യ കമ്മീഷൻ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നു എന്ന റിപ്പോർട്ട് തയ്യാറാക്കിയത്. അമേരിക്കൻ ഭരണകൂടം ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് ഇന്ത്യയെക്കുറിച്ച് അറിവില്ലാതെയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് അമേരിക്കയുടെ നീക്കം എന്നാണ് റഷ്യം ആരോപിക്കുന്നത്
അമേരിക്ക, കാനഡ, യുകെ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളിലും മോദി സർക്കാരിനെതിരായ റിപ്പോർട്ടുകൾ നിരന്തരം വരികയാണ്. വിദേശത്ത് സർക്കാരിനെതിരെ കാണുന്ന വികാരം ബിജെപി തളളിക്കളയുന്നതിനിടെയാണ് റഷ്യയുടെ പിന്തുണ കേന്ദ്രത്തിന് നേട്ടമാകുന്നത്. വ്ളാഡിമിർ പുടിനുമായി അടുത്ത ബന്ധമാണ് മോദിക്കുള്ളത്. റഷ്യ യുക്രെയിൻ സംഘർഷത്തിലും ഇന്ത്യ പുടിൻറെ കൂടെ നിന്നിരുന്നു. 2019ൽ തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയും യുഎഇയും മോദിക്ക് പരമോന്നത പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ച് പരോക്ഷ സഹായം നല്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam