ശബരിമല വിഷയം വോട്ട് ചോർച്ചക്ക് ഇടയാക്കിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അവലോകനം

By Web TeamFirst Published Jun 6, 2019, 1:45 PM IST
Highlights

ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ അവലോകനം. എന്നാൽ ശബരിമല നയം മാറ്റാനാകില്ലെന്നും അവലോകന റിപ്പോർട്ടിൽ സിപിഎം നേതൃത്വം നിലപാടെടുക്കുന്നു.

ദില്ലി: സിപിഎം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലും ശബരിമല ഇടംപിടിച്ചു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞുവെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ അവലോകനം. കേരളത്തിൽ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി, ബിജെപിയുടെ വളർച്ച ആശങ്കാജനകമാണ് എന്നീ രണ്ട് കാര്യങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന അവലോകനമാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ശബരിമല നയം മാറ്റാനാകില്ലെന്നും സിപിഎം നേതൃത്വം അവലോകന റിപ്പോർട്ടിൽ നിലപാടെടുക്കുന്നു. മറ്റൊരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് ആകുമായിരുന്നില്ല. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് കഴിയണമെന്നും സിപിഎം നേതൃത്വം നിർദ്ദേശിക്കും.

ന്യൂനപക്ഷ വോട്ടുകൾ മാറിയും മറിഞ്ഞും ഇരുമുന്നണികൾക്കും കിട്ടിയ ചരിത്രമാണ് കേരളത്തിന്‍റേതെന്ന് എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടായതിന് ശബരിമല കാരണമായിട്ടുണ്ട്. എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാനായില്ല. ബിജെപിക്കായി ദേശീയ തലത്തിൽ നടന്ന പ്രചാരവേലയും തിരിച്ചടിക്കിടയാക്കിയെന്നും കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ട് വിലയിരുത്തുന്നു.

പശ്ചിമബംഗാളിൽ പാർട്ടി അനുഭാവികളുടടെ വോട്ട് ബിജെപിയിലേക്ക് ചോർന്നത് വൻ തകർച്ചക്ക് ഇടയാക്കി. ഇക്കാര്യത്തിൽ വലിയ തിരുത്തലുകൾ വേണ്ടിവരും. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്‍റെ അവലോകനത്തോട് പിബിയിൽ ഒരു വിഭാഗം വിയോജിക്കുകയാണ്.

ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും.

click me!