ഇസ്രയേൽ സന്ദർശനത്തിനിടെ, ഭീകരവാദത്തിനെതിരെ ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത മോദിക്ക്, ഇസ്രായേൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്
ജറുസലേം: ഭീകരവാദത്തെ ചെറുക്കാൻ ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൻറെ വേദന ഇന്ത്യയും അനുഭവിച്ചുവെന്നും മോദി പറഞ്ഞു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ പാർലമെൻറിനെ അഭിസംബോധന ചെയ്തായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകൾ. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇസ്രയേലിൽ എത്തിയ മോദിക്ക് ടെൽ അവീവിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദി സുഹൃത്തല്ല, സഹോദരനെന്ന് പറഞ്ഞ നെതന്യാഹു, ഇസ്രയേൽ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ ഒപ്പം നിന്നുവെന്നും പറഞ്ഞു.
ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇത് രണ്ടാം തവണയാണ് ടെൽ അവീവിൽ എത്തിയത്. രണ്ടാം വരവിലും വൻ സ്വീകരണം ഒരുക്കിയ ഇസ്രായേൽ, ഇന്ത്യയുമായുള്ള സൗഹൃദത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തി. മോദിയുടെ പ്രസംഗം കേൾക്കാൻ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെൻ്റ് ബഹിഷ്കരിച്ചെങ്കിലും പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തു കൊണ്ട് കുറിപ്പ് നൽകി. ഇസ്രയേലിൻറെ യഥാർത്ഥ സുഹൃത്താണ് മോദിയെന്ന് കുറിപ്പിൽ യായിർ ലാപിഡ് വ്യക്തമാക്കി.
പ്രതിരോധ-വാണിജ്യ രംഗങ്ങളിൽ സുപ്രധാന കരാറുകൾ ഈ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് വിവരം. ഇറാനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷ സാധ്യത നിലനിൽക്കെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നുണ്ട്. അതേസമയം മോദിയുടെ ഇസ്രായേൽ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വേണമെന്ന ഇന്ത്യയുടെ നയം ചർച്ചകളിൽ മോദി ആവർത്തിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.


