
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ശനിയാഴ്ചയാണ് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ഇത്തരം നിയമങ്ങളെ അനുകൂലിക്കില്ലെന്നും നിയമസഭയില്‍ എതിര്‍ക്കുമെന്നും അഖിലേഷ് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ച ആവശ്യമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷക സമരത്തിനും അഖിലേഷ് പിന്തുണ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സ്‌റ്റേറ്റ് ക്യാബിനറ്റ് നേരത്തെ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു. നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam