
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുട്ടിയോ കുട്ടിയുമായി അടുത്തിടപഴകിയവരോ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കുരങ്ങുപനിയെ നേരിടുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നിലവിൽ രാജ്യത്ത് കേസുകൾ ഒന്നും ഇല്ലെങ്കിലും ലോകത്ത് വിവിധ രാജ്യങ്ങളിൽ കേസുകൾ വർധിക്കുന്നത് കണക്കിലെടുത്താണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.
കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആർ ഗവേഷക ഡോ. അപർണ മുഖർജി ആവശ്യപ്പെട്ടിരുന്നു. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവിൽ കേസുകൾ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആറും അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാൽ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആർ വ്യക്തമാക്കിയിരുന്നു.
എന്താണ് മങ്കിപോക്സ് ?
കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ.
അനന്തരം ദേഹമാകമാനം സ്മോൾ പോക്സ് വന്നാലെന്ന പോലെ കുരുക്കൾ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.
എങ്ങനെ പ്രതിരോധിക്കാം...
1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക
2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാൽ സോപ്പും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക
3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക
4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക
5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
6. ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കുക