'ഭാഭിജി പപ്പടം കഴിച്ച് എത്ര പേര്‍ കൊവിഡ് മുക്തി നേടി'; കേന്ദ്രത്തിനെതിരെ രാജ്യസഭയില്‍ സഞ്ജയ് റാവത്ത്

By Web TeamFirst Published Sep 18, 2020, 1:50 PM IST
Highlights

മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളായ ധാരാവിയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടി. എന്നാല്‍ ഭാഭിജി പപ്പടം കഴിച്ച് എത്ര പേരാണ് കൊവിഡ് മുക്തരായതെന്നാണ് സഞ്ജയ് റാവത്ത് കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നത്.

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയില്‍ രോഗ വ്യാപനം തടയാന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സഹായിച്ചു. എന്നാല്‍ കേന്ദ്രത്തിന്‍റെ നിലപാട് രാജ്യത്തിന് സഹായകരമായിരുന്നില്ല. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളായ ധാരാവിയില്‍ കൊവിഡ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടി. എന്നാല്‍ ഭാഭിജി പപ്പടം കഴിച്ച് എത്ര പേരാണ് കൊവിഡ് മുക്തരായതെന്നാണ് സഞ്ജയ് റാവത്ത് കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നത്.

കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിനെതിരെയാണ് റാവത്തിന്‍റെ പരിഹാസം. കൊവിഡ് പ്രതിരോധിക്കാന്‍ സഹായകരമായ ആന്‍റിബോഡി ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഭാഭിജി പപ്പടം എന്ന വാദവുമായി അര്‍ജുന്‍ റാം മേഘ്വാള്‍ എത്തിയിരുന്നു. വിചിത്രമായ അവകാശവാദത്തിന് പിന്നാലെ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ വൈറസ് ബാധ രാജ്യത്ത് ഏറ്റവും അധികമാണെങ്കിലും രോഗബാധിതരില്‍ ഏറിയ പങ്ക് ആളുകളേയും ചികിത്സിച്ച് ഭേദമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. മുപ്പതിനായിരത്തില്‍ അധികം ആളുകള്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇവരൊന്നും തന്നെ ഭാഭിജ് പപ്പടം കഴിച്ചല്ല രോഗമുക്തി നേടിയതെന്നും സഞ്ജയ് റാവത്ത് വിശദമാക്കുന്നു.

ധാരാവി അടക്കമുള്ള ഇടങ്ങളിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും സഞ്ജയ് റാവത്ത് രാജ്യസഭയെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ക്ക് ഇടയിലൂടെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന് ഇത് സാധിക്കാനായതെന്നും സഞ്ജയ് റാവത്ത് പറയുന്നു. ഇതൊരു രാഷ്ട്രീയ യുദ്ധമല്ല, മറിച്ച് ജനങ്ങളുടെ ജീവിതം രക്ഷപ്പെടുത്താനുള്ള യുദ്ധമാണെന്നും ഇത്തരം തെറ്റായ അവകാശവാദവുമായി എത്തുന്നവരെ വിമര്‍ളിച്ച് സഞ്ജയ് റാവത്ത് പറഞ്ഞു. 

click me!