ഗർഭിണികൾക്ക് നിയമന വിലക്ക്; വിവാദ തീരുമാനം തത്കാലത്തേക്ക് പിന്‍വലിച്ച് എസ്ബിഐ

By Web TeamFirst Published Jan 29, 2022, 4:26 PM IST
Highlights

ഗർഭിണികൾക്ക് നിയമന വിലക്കേർപെടുത്തിയ തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

ദില്ലി: എതിര്‍പ്പുകള്‍ക്ക് പിന്നാലെ ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ നടപടി തിരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India). ഗർഭിണികൾക്ക് നിയമന വിലക്കേർപെടുത്തിയ തീരുമാനം തല്ക്കാലം നടപ്പിലാക്കില്ലെന്ന് എസ്ബിഐ (SBI) അറിയിച്ചു. ഇക്കാര്യത്തിൽ നിലവിലുള്ള മാർഗ്ഗനിർദേശങ്ങൾ തുടരും.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികൾക്ക് അവരുടെ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ നിയമനത്തിൽ താൽകാലിക അയോഗ്യത നൽകുന്നതായിരുന്നു എസ്ബിഐയുടെ പുതിയ സർക്കുലർ. സ്ത്രീകളോടുള്ള ഈ വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന വിമർശനം ഉയർന്നിരുന്നു. സർക്കുലറിനെതിരെ ഡിവൈഎഫ്ഐ അടക്കം യുവജനസംഘടനകളും രംഗത്തെയിരുന്നു. തീരുമാനത്തിനെതിരെ രംഗത്തെത്തിയ ദില്ലി വനിതാ കമ്മീഷൻ, സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാക്കുന്നത്. ശക്തമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തിയത്.

tags
click me!