
ദില്ലി: കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും വ്യക്തമാക്കി.
പേവിഷ ബാധയ്ക്ക് എതിരായ വാക്സീൻ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകൾ മരണപ്പെടുന്ന സ്ഥിതി അഭിഭാഷകനായ വി.കെ.ബിജു കോടതിക്ക് മുൻപിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രശ്നക്കാരായ തെരുവ് നായകളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിൻ്റേയും വാദങ്ങൾ വിശദമായി കേട്ട കോടതി പ്രശ്നക്കാരായ നായകളേയും അല്ലാത്ത തെരുവ് നായകളേയും രണ്ടായി തിരിച്ച പാർപ്പിക്കാൻ സൌകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്നും കേരളത്തിൽ തെരുവ് നായകൾ ഗൌരവകരമായ ഭീഷണി ഉയർത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും കോടതി പറഞ്ഞു.
പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം വിശദമായി പരിശോധിക്കേണ്ടി വരുമെന്നും തെരുവ് നായ പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്നം കൂട്ടിച്ചേർത്തു.ഈ മാസം 28 ന് ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ കക്ഷികൾ അതിന് മുമ്പ് സമർപ്പിക്കണമെന്ന് നിർദേശിച്ച കോടതി ഇക്കാര്യത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മീഷനോടും റിപ്പോർട്ട് തേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam