
ഗാന്ധിനഗർ: സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ്റെ 28 പഴയ ബസുകളെ സോളാർ മൊബൈൽ ക്ലാസ് റൂമുകളാക്കി മാറ്റി ഗുജറാത്ത് സർക്കാർ. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്, 'സമഗ്ര ശിക്ഷ' കാമ്പയിൻ, ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന 'രൺശാല' എന്ന 'സ്‌കൂൾ ഓൺ വീൽസ്' പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കമായത്. ഗാന്ധിനഗറിലെ പഥികാശ്രമം എസ്ടി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ സംഘവി 28 ബസുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.
શિક્ષણનો પ્રકાશ હવે પહોંચશે દરેક દ્વાર સુધી. 🚌📚
GSRTCની "સ્કૂલ ઓન વ્હીલ્સ" સાથે શિક્ષણ તરફ એક વધુ સશક્ત પગલું.#ShalaPraveshotsav2026 #SchoolOnWheels #GSRTC #ViksitGujarat #dadanisawari pic.twitter.com/Wdl4sVrFGJ— GSRTC (@OfficialGsrtc) June 23, 2026
സുരേന്ദ്രനഗർ, പഠാൻ, കച്ച്, മോർബി എന്നീ ജില്ലകളിലെ 'അഗരിയ' ഗോത്ര വിഭാഗത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ മൊബൈൽ ക്ലാസ് റൂമുകൾ വലിയ തുണയാകുമെന്നാണ് സർക്കാരിൻ്റെ വാദം. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ മൊബൈൽ ക്ലാസ് റൂമുകളിൽ കുട്ടികൾക്കായി 43 ഇഞ്ച് സ്മാർട്ട് ടിവികൾ, ഡിഷ് ടിവി കണക്റ്റിവിറ്റി, എഫ്എം റേഡിയോ, എൽഇഡി ലൈറ്റുകൾ, വാൾ ഫാനുകൾ, മടക്കിവെക്കാവുന്ന സ്റ്റഡി ടേബിളുകൾ, സീറ്റുകൾ, തണൽ നൽകുന്ന നെറ്റുകൾ, ബ്ലാക്ക് ബോർഡുകൾ, വൈറ്റ് ബോർഡുകൾ, അധ്യാപകർക്കുള്ള പ്രത്യേക കാബിൻ, ലൈബ്രറി സ്പേസ് എന്നിവയുണ്ട്. വാഷ് ബേസിനുകൾ, വാട്ടർ സ്റ്റോറേജ് ടാങ്കുകൾ, പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ സിസ്റ്റം, പഠനത്തോടൊപ്പം വിനോദത്തിനായി ലൂഡോ, പാമ്പും ഗോവണിയും തുടങ്ങിയ ബോർഡ് ഗെയിമുകൾ, ഊഞ്ഞാൽ, സ്ലൈഡുകൾ, ബാസ്‌ക്കറ്റ്‌ബോൾ കളി ഉപകരണങ്ങൾ എന്നിവയും ബസിലുണ്ട്. ഭാരവും ഉയരവും അളക്കാനുള്ള ഡിജിറ്റൽ മെഷീനുകൾ, ബിഎംഐ ചാർട്ടുകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ, എമർജൻസി എക്സിറ്റുകൾ എന്നിവയും ബസിൽ ഒരുക്കിയിട്ടുണ്ട്.
മരുഭൂമി മേഖലയിൽ ജീവിക്കുന്ന കുട്ടികൾക്ക് ഇനി പഠനത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരില്ലെന്നും വിദ്യാഭ്യാസം അവരുടെ വാതിൽപ്പടിയിൽ എത്തിയെന്നും ഉപമുഖ്യമന്ത്രി ഹർഷ സംഘവി പറഞ്ഞു. ഒരു ബസിൽ ഒരേസമയം 20-ലധികം കുട്ടികൾക്ക് പഠിക്കാനാകും. ഗുജറാത്ത് സർക്കാരിന്റെ ഓൺലൈൻ ക്ലാസുകളും ഇതിലൂടെ ലഭ്യമാക്കും. ഇതുവരെ ഉപയോഗശൂന്യമായി കിടന്നിരുന്ന ജിഎസ്ആർടിസി ബസുകളെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും, ഭാവിയിൽ ഇത്തരം കൂടുതൽ ബസുകൾ നിരത്തിലിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റം മൂലമുള്ള സ്കൂൾ ഡ്രോപ്പ് ഔട്ടുകൾ പൂർണ്ണമായി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ സജ്ജമാക്കിയ 28 ബസുകളിൽ 20 എണ്ണം സുരേന്ദ്രനഗറിലെ പട്‌ഡി താലൂക്കിലും, 4 എണ്ണം പഠാനിലെ സന്താൽപൂരിലും, 2 എണ്ണം കച്ചിലെ അഞ്ചാറിലും, ശേഷിക്കുന്ന 2 എണ്ണം മോർബിയിലെ മാലിയയിലുമാണ് വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam