
ലഖിംപുർ ഖേരി: അതിജീവന മാർഗം തെരുവുനായ ശല്യത്തിൽ അവസാനിച്ചു. തെരുവുനായകൾക്കായി വിഷം വച്ചു, പക്ഷേ ഇരകളായത് വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാർ. ഉത്തർ പ്രദേശിലെ ലംഖിപൂർ ഖേരിയിൽ കഴിഞ്ഞ ആഴ്ചയാണ് 25ഓളം വംശനാഷ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള കഴുകന്‍മാരെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇവയുടെ കൂട്ടത്തോടെയുളള മരണം ആശങ്ക പരത്തിയതോടെ മൃതദേഹാവശിഷ്ടങ്ങൾ വിശദപരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിനറെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. വിഷം തിന്ന് ചത്ത നായ്ക്കളെ ആഹാരമാക്കിയതാണ് വംശനാശ ഭീഷണി നേരിട്ട കഴുകന്‍മാരുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. ആടുകളെ കൊന്നൊടുക്കിയ തെരുവുനായകൾക്ക് ചോറിൽ വിഷം കലർത്തിയാണ് ഗ്രാമീണർ നൽകിയത്.
വിഷം കലർന്ന നായ്ക്കളുടെ ജഡം ഭക്ഷിച്ചതോടെ വംശനാശഭീഷണി നേരിടുന്ന 25ലധികം ഹിമാലയൻ ഗ്രിഫൺ കഴുകന്മാരാണ് ചത്തത്. അവശനിലയിലായി ആറെണ്ണത്തെ ചികിത്സയിലൂടെ രക്ഷിക്കാൻ സാധിച്ചിരുന്നു. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാർ ഭക്ഷണത്തിൽ വിഷം വച്ച് നായ്ക്കൾക്ക് നൽകിയത്. ലഖിംപുർ ഖേരിയിലെ ബഹാദൂർ നഗർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സെമരിയ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ദുധ്വ കടുവാ സങ്കേതത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് 25ലധികം കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്.
പക്ഷികൾ ആകാശത്ത് വട്ടംചുറ്റി താഴേക്ക് വീഴുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു.വിഷം ഉള്ളിൽച്ചെന്നതോടെ നിരവധി കഴുകന്മാർ വയലുകളിൽ ചത്തുവീണു. ചത്ത ഹിമാലയൻ ഗ്രിഫൺ കഴുകന്മാർ അതീവ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam