
വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് പിന്നാലെ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ ജീവനക്കാരുടെ ശരീരത്തിൽ വീണ് ജീവനക്കാർക്ക് ഗുരുതര പൊള്ളലേറ്റു. പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ) നടത്തിവരുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാൻ്റിലാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പ്ലാൻ്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പിന് കീഴിലുള്ള കണ്ടിന്യൂയസ് കാസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിലാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വൻ തീപിടിത്തം ഉണ്ടാകുകയും ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ നിലത്തേക്ക് പതിക്കുകയുമായിരുന്നു. കടുത്ത പുകയും തീജ്വാലകളും കാരണം ജീവനക്കാർ കുടുങ്ങിപ്പോയി. ഫയർ ഫോഴ്സും സ്റ്റീൽ പ്ലാൻ്റിലെ റസ്ക്യൂ സംഘവും വിവിധ സർക്കാർ വകുപ്പുകളും ഉടൻതന്നെ സഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കുടുങ്ങിയ ജീവനക്കാരെ പുറത്തെത്തിച്ചു.
#WATCH | Visakhapatnam, Andhra Pradesh | The injured being brought to the hospital after a large quantity of molten steel leaked at the SMS-2 and STC-3 heat facility at the Visakhapatnam Steel Plant. Eight workers have lost their lives in the incident. pic.twitter.com/apW19FF0BU
— ANI (@ANI) June 8, 2026
ഉരുകിയ സ്റ്റീലിന് 1,600 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടായിരുന്നതായി പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ജീവനക്കാരും പ്ലാൻ്റ് മാനേജ്മെൻ്റും. പരിക്കേറ്റവർക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എഴ ചന്ദ്രബാബു നായിഡു, പ്ലാൻ്റ് അധികൃതരുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടത്തോട് സംഭവസ്ഥലത്തെത്തി രക്ഷാദൗത്യം ഏറ്റെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam