സിജെപിയുടെയും പ്രതിപക്ഷത്തിൻ്റെയും പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. എന്നാൽ രാജി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി പോരാട്ടം തുടരുമെന്നും സിജെപി അറിയിച്ചു.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. നാല് ആവശ്യങ്ങളിൽ ഒരാവശ്യം മാത്രമാണ് ധര്‍മേന്ദ്ര പ്രധാന്‍റെ രാജി. ഇനി ബാക്കിയുള്ളത് പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ്. അതിൽ ഒന്നാമത്തേത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകണം എന്നതാണ്. കൂടാതെ പ്രതിഷേധം ഉയർത്തിയ ഒരാൾക്ക് എതിരെ പോലും നടപടി പാടില്ല. ഒപ്പം റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പൊലീസും മാപ്പ് പറയണം എന്നും സിജെപി ആവശ്യപ്പെട്ടു. ജന്തര്‍ മന്തിറും രാജ്യം മുഴുവനും ഈ ആവശ്യങ്ങളും നേടിയെടുക്കാൻ പോരാട്ടം തുടരുമെന്നും കോക്രോച്ച് ജനത പാര്‍ട്ടി വ്യക്തമാക്കി.

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്‍റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. ഇതിന് പിന്നാലെയായായിരുന്നു രാജി പ്രഖ്യാപനം. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.