
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിവാദമായ '6 ഫ്ലാഗ്സ്റ്റാഫ് റോഡ്' ഔദ്യോഗിക വസതി ഇനി മുതൽ അത്യാധുനിക സ്റ്റേറ്റ് ഗസ്റ്റ് ഹൗസും കൾച്ചറൽ സെന്‍ററുമായി (സാംസ്കാരിക കേന്ദ്രം) മാറ്റാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. 2015 മുതൽ ഏതാണ്ട് പത്ത് വർഷത്തോളം കെജ്‌രിവാളും കുടുംബവും താമസിച്ചിരുന്ന ഈ ബംഗ്ലാവ്, നിലവിൽ ആരും താമസിക്കാനില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. പാർക്കിംഗ് സൗകര്യം, വെയിറ്റിംഗ് ഹാൾ എന്നിവയുൾപ്പെടെയുള്ള സമകാലിക ആധുനിക സൗകര്യങ്ങളോടെ ബംഗ്ലാവ് പുനർനിർമ്മിക്കാനാണ് ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ പദ്ധതിയിടുന്നത്.
മറ്റ് സംസ്ഥാന ഗസ്റ്റ് ഹൗസുകളെപ്പോലെ, ഡൽഹിയിലെത്തുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഔദ്യോഗിക പ്രതിനിധികൾ, വിദേശത്തുനിന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിശിഷ്ടാതിഥികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് താമസിക്കാനുള്ള ഇടമായി ഇത് മാറും. നിലവിൽ പത്തോളം ജീവനക്കാരാണ് ഈ ബംഗ്ലാവിന്‍റെ ദൈനംദിന അറ്റകുറ്റപ്പണികൾക്കായി ഇവിടെയുള്ളത്.
2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ ബംഗ്ലാവ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയിൽ സമർപ്പിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് പ്രകാരം, ഈ വസതിയുടെ നവീകരണത്തിനായി ആദ്യം കണക്കാക്കിയിരുന്ന തുക 7.91 കോടി രൂപയായിരുന്നു. 2020ൽ നിർമ്മാണച്ചുമതല കൈമാറിയപ്പോൾ ഇത് 8.62 കോടിയായി ഉയർന്നു. എന്നാൽ 2022-ൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് നിർമ്മാണം പൂർത്തിയാക്കിയപ്പോഴേക്കും ചിലവ് 340 ശതമാനത്തിലധികം വർദ്ധിച്ച് 33.66 കോടി രൂപയിലെത്തിയതായി റിപ്പോർട്ടിൽ കണ്ടെത്തി. ഇതിൽ 18.88 കോടി രൂപയും അത്യന്തം ആഡംബരമുള്ളതും പുരാതനവുമായ അലങ്കാരവസ്തുക്കൾക്കായിട്ടാണ് ചിലവഴിച്ചത്. നിർമ്മാണത്തോടെ ബംഗ്ലാവിന്റെ വിസ്തീർണ്ണം 1,397 ചതുരശ്ര മീറ്ററിൽ നിന്ന് 1,905 ചതുരശ്ര മീറ്ററായി വർദ്ധിക്കുകയും ചെയ്തു.
കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ ബിജെപി ഈ ബംഗ്ലാവിനെ 'ഷീഷ് മഹൽ' (കണ്ണാടി കൊട്ടാരം) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ ബംഗ്ലാവിന്റെ ചെറുമാതൃകകൾ വരെ നിർമ്മിച്ച് ബിജെപി പ്രചാരണം നടത്തിയിരുന്നു. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ 2024 ഒക്ടോബറിലാണ് ഈ വസതി ഒഴിഞ്ഞത്. തുടർന്ന് മുൻ എഎപി എംപി അശോക് മിത്തലിന്റെ വസതിയിലേക്ക് മാറിയ അദ്ദേഹം, നിലവിൽ ലോധി എസ്റ്റേറ്റിലെ ടൈപ്പ്-VII സർക്കാർ ബംഗ്ലാവിലാണ് താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam