
ദില്ലി: ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും കശ്മീർ സ്വദേശിനിയുമായ ഷെഹ്ല റാഷിദ് മോദി വിമർശങ്ങളിൽ നിന്ന് പിറകോട്ട് പോയെന്ന പരാമർശങ്ങളോട് പ്രതികരിച്ച് രംഗത്ത്. ഏറെ കാലം നരേന്ദ്രമോദിയുടെ കടുത്ത വിമർശകയായിരുന്ന ഷെഹ്ല അടുത്തിടെ മോദിയേയും കശ്മീരിൽ നടപ്പിലാക്കിയ നയങ്ങളേയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഷഹ്ലയുടെ നിലപാട് മാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുൻ വിദ്യാർത്ഥി നേതാവിന്റെ പ്രതികരണം. തനിക്ക് മാറ്റങ്ങളുണ്ടായിട്ടില്ല, എന്നാൽ കശ്മീരിലെ സ്ഥിതിഗതികൾ മാറിയിട്ടുണ്ടെന്ന് ഷഹ്ല പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ റാലിയിൽ സാധാരണ കശ്മീരികൾ എങ്ങനെയാണ് അണിനിരന്നതെന്ന് നാം കണ്ടു. എനിക്ക് സർക്കാരിനെ പുകഴ്ത്തേണ്ടതില്ല. പ്രധാനമന്ത്രിയുടെ പേര് ജനങ്ങൾ നിരന്തരം ജപിക്കുന്നുവെന്നല്ല, മറിച്ച് ആളുകൾ ഇപ്പോൾ തങ്ങളുടേതെന്ന് കരുതുന്ന ഒരു സർക്കാരിനോട് പരാതികൾ ഉന്നയിക്കുന്നു-ഷഹ്ല റാഷിദ് പറഞ്ഞു. എങ്കിലും ചില പ്രശ്‌നങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് ഞാൻ സമ്മതിക്കുകയാണ്. പവർകട്ട് പോലുള്ള പ്രശ്‌നങ്ങൾ ഇനിയും പരിഹരിക്കാനുണ്ട്. പക്ഷേ, ഇത് തന്നെ ഒരു മാറ്റമാണ്, ഇപ്പോൾ നിങ്ങൾക്ക് റോഡുകളും പവർ കട്ടും സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. നേരത്തെ, സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം മാത്രമായിരുന്നു ഇവിടെ ഉയർന്നുകൊണ്ടിരുന്ന പ്രശ്നമെന്നും ഷഹ്ല റാഷിദ് പറഞ്ഞു.
കോവിഡ് -19 ദുരന്ത കാലഘട്ടമാണ് പ്രധാനമന്ത്രിയോടുള്ള തൻ്റെ കാഴ്ചപ്പാടുകൾ മാറ്റിയതെന്നായിരുന്നു മോദിയോടുള്ള വിമർശനങ്ങളിൽ നിന്ന് യു ടേണ്‍ അടിക്കുകയാണോ എന്ന ചോദ്യത്തിനുള്ള ഷഹ്ലയുടെ മറുപടി. മുഖംമൂടി, വാക്സിൻ, ലോക്ക്ഡൗൺ തുടങ്ങിയ നിർണായക വിഷയങ്ങളെ ഞങ്ങൾ പലപ്പോഴും എതിർക്കുകയായിരുന്നു. സർക്കാരിന് മാറ്റത്തിൻ്റെ മറ്റൊരു സിദ്ധാന്തം ഉണ്ടായിരുന്നു അതുപോലെ ഞങ്ങൾക്കും ഒരെണ്ണം ഉണ്ടായിരുന്നു. ഉദാഹരണത്തിന് 10 വർഷം മുമ്പ് സുരക്ഷാപ്രശ്നം പറഞ്ഞ് ഞങ്ങൾ ആധാറിനെ എതിർത്തിരുന്നു. എന്നാലിപ്പോൾ ഡിജി യാത്ര, ഡിജി ലോക്കർ തുടങ്ങിയ ആപ്പുകൾ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഷഹ്ല റാഷിദ് പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ത്ഥിയായിരിക്കെ മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെയും കടുത്ത വിമര്‍ശകയായിരുന്നു ഷെഹ്‍ല റാഷിദ്. 2016ല്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ ഷെഹ്‍ലയുമുണ്ടായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്‍റാണ് ഷെഹ്‍ല റാഷിദ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഷെഹ്‍ല നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ഹര്‍ജി പിന്‍വലിച്ചു. ഷെഹ്ലയുടെ നിലപാടുകളിലും മാറ്റം സംഭവിച്ചു. മോദി സര്‍ക്കാരിന്‍റെ കീഴില്‍ കശ്മീരിലെ മനുഷ്യാവകാശ നില മെച്ചപ്പെട്ടെന്ന് ഷെഹ്ല ആഗസ്ത് 15 ന് പറയുകയുണ്ടായി. ഇതിന് ശേഷവും മോദിയെ പിന്തുണച്ച് നിരവധി തവണ ഷഹ്ല രംഗത്തെത്തിയിട്ടുണ്ട്.
എക്കാലത്തെയും റെക്കോര്‍ഡിട്ട രാഹുല്‍ ഗാന്ധി; സ്വന്തം റെക്കോര്‍ഡ് തിരുത്തിയ പി കെ കുഞ്ഞാലിക്കുട്ടി
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam