
ദില്ലി: കൊറോണ വൈറസ് ബാധ മൂലം സംഭവിച്ച മരണനിരക്കിനെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്നും കൊവിഡ് ബാധിതരുടെ എണ്ണത്തിലല്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ദില്ലിയിലെ മരണനിരക്ക് ലോകത്തിലെ മറ്റ് രാജ്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.
'ദില്ലിയിൽ ഇപ്പോൾ കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 21 ലക്ഷത്തിനടുത്ത് പരിശോധനകളാണ് ഇതുവരെ നടത്തിയിരിക്കുന്നത്. മരണങ്ങളുടെ എണ്ണത്തിലാണ് ആശങ്ക വേണ്ടത്. അല്ലാതെ കൊവിഡ് ബാധിതരുടെ എണ്ണത്തിലല്ല. മൊത്തം ലോകവുമായി താരതമ്യപ്പെടുത്തിയാൽ ദില്ലിയിലെ കൊവിഡ് മരണനിരക്ക് വളരെ കുറവാണ്.' കെജ്‍രിവാൾ പറഞ്ഞു.
രാജ്യത്ത് പലയിടങ്ങളിൽ നിന്നുള്ള ജനങ്ങൾ കൊവിഡ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 5264 പേരോളം ദില്ലിയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണിത്. മനുഷ്യചരിത്രത്തിൽ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഒരു പകർച്ചവ്യാധിയെ അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയുള്ള എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. കെജ്‍രിവാൾ കൂട്ടിച്ചേർത്തു. പരിശോധനാ കിറ്റുകൾ, പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ നൽകിയതിന് കേന്ദ്രസർക്കാരിനോട് നന്ദിയുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam