
ദില്ലി : സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരുന്നതിനായി സിപിഎമ്മും കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു. ജനാധിപത്യത്തിന്‍റെയും സുതാര്യതയുടെയും വിജയമെന്നായിരുന്നു ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ യെച്ചൂരിയുടെ പ്രതികരണം. നിരവധി ചോദ്യങ്ങളുയർത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു.
ഇന്നലെയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. ബോണ്ട് വാങ്ങി സംഭാവന നൽകിയ കമ്പനികളുടെ പേര് വിവരങ്ങളും നൽകിയ പണവും അടങ്ങിയ വിവരങ്ങളാണ് പുറത്ത് വന്നത്. 2018 മുതൽ ബോണ്ട് വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും 2019 മുതലുളള വിവരങ്ങളാണ് എസ്ബിഐ പുറത്ത് വിട്ടത്. ഓരോ കമ്പനിയും ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പണമെത്രയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
വീണ്ടും സുപ്രീം കോടതി ഇടപെടൽ, എസ്ബിഐക്ക് നോട്ടീസ്
ഇന്ന് സുപ്രീംകോടതി ബോണ്ടിന്റെ തിരിച്ചറിയൽ നമ്പറുകൾ പ്രസിദ്ധീകരിക്കാത്തതെന്തെന്ന് വിശദീകരിക്കാൻ എസ്ബിഐക്ക് നോട്ടീസ് അയച്ചു. ഇലക്ട്രൽ ബോണ്ട് ആര് വാങ്ങി എന്ന വിവരം രാജ്യത്ത് രാഷ്ട്രീയ കൊടുങ്കാറ്റിന് ഇടയാക്കുമെന്നിരിക്കെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. സംശയനിഴലിൽ നിൽക്കുന്ന കമ്പനികളും അന്വേഷണം നേരിടുന്നവരും വൻ തുകയ്ക്കുള്ള ബോണ്ട് വാങ്ങിയെന്ന് കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ആര് വാങ്ങിയ ബോണ്ടുകൾ ഏതൊക്കെ പാർട്ടിക്ക് കിട്ടി എന്ന വ്യക്തമായ വിവരം വെളിപ്പെടുത്താതെ എസ്ബിഐ മറച്ചു വയ്ക്കുകയാണ്. ബോണ്ടുകൾക്ക് നൽകിയ സവിശേഷ തിരിച്ചറിയൽ നമ്പർ പുറത്തുവിടാൻ എസ്ബിഐ തയ്യാറാകാത്തത് ഇന്ന് ഭരണഘടന ബഞ്ചിന് മുമ്പാകെ പ്രശാന്ത് ഭൂഷൺ ഉന്നയിച്ചു. നമ്പറുകൾ പ്രസിദ്ധീകരിക്കണം എന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്കാൻ എസ്ബിയോട് നിർദ്ദേശിച്ചു. ബോണ്ട് നമ്പറുകൾ താരതമ്യം ചെയ്ത് ആരുടെ പണം ഓരോ പാർട്ടിക്കും കിട്ടി എന്നത് മറയ്ക്കാൻ ഒത്തുകളി നടന്നെന്ന ഹർജിക്കാരുടെ വാദത്തിന് ബലം നല്കുന്നതാണ് കോടതി നിലപാട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam