ദില്ലി വോട്ട് ചെയ്യുന്നു: പോളിംഗ് മന്ദഗതിയില്‍, റെക്കോര്‍ഡിലെത്തിക്കണമെന്ന് മോദി

By Web TeamFirst Published Feb 8, 2020, 2:41 PM IST
Highlights

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടംബസമേതമെത്തി രാജ് പുര ട്രാന്‍സ് പോര്‍ട്ട് ഓഫീസില്‍ വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ചുവന്ന കുറിയണിഞ്ഞാണ് കെജ്രിവാള്‍ ബൂത്തിലെത്തിയത്. 

ദില്ലി: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദില്ലിയില്‍ രണ്ടുമണിയോടെ 32 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മന്ദഗതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും മൂന്ന് ശതമാനം മാത്രമായിരുന്നു പോളിംഗ്. ദില്ലിയില്‍ അതിശൈത്യം തുടരുന്നതിനാല്‍ വോട്ടര്‍മാര്‍ വൈകിയേ ബൂത്തുകളിലെത്തൂവെന്നാണ് കണക്ക് കൂട്ടല്‍.  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടംബസമേതമെത്തി രാജ് പുര ട്രാന്‍സ് പോര്‍ട്ട് ഓഫീസില്‍ വോട്ട് രേഖപ്പെടുത്തി. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി ചുവന്ന കുറിയണിഞ്ഞാണ് കെജ്രിവാള്‍ ബൂത്തിലെത്തിയത്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിംഗ് , കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ഹര്‍ഷവര്‍ധന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നുണപ്രചാരണത്തിനും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമെതിരായി ജനം പ്രതികരിക്കണമെന്ന് അമിത് ഷായും ആവശ്യപ്പെട്ടു. വികസനത്തിനാണ് വോട്ട്  രാഷ്ട്രീയത്തിന് അല്ലെന്ന്  ദില്ലിയിലെ വോട്ടര്‍മാര്‍ പ്രതികരിച്ചു.

ദില്ലിയിലെ പോളിംഗ്  റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ത്രീകളടക്കം എല്ലാവരും ജനാധിപത്യാവകാശം വിനിയോഗിക്കണമെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മജ് നു കാടീലയില്‍ ആംആദ്മി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ചാന്ദ്നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്കാ ലാംബ ആംആദ്മി പ്രവര്‍ത്തകനെ തല്ലാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സഭ്യമല്ലാതെ സംസാരിച്ചതാണ് അല്‍ക്കയെ പ്രകോപിപ്പിച്ചത്. അതിനിടെ വടക്ക് കിഴക്കന്‍ ദില്ലിയിലെ ബാബര്‍പൂര്‍ പ്രൈമറി സ്കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉദ്ധം സിംഗ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വോട്ടിംഗ് മെഷീനിലെ തകരാര്‍ മൂൂലം യമുന വിഹാറിലിയെും ലോധി എസ്‍റ്റേറ്റിലെ ഓരോ ബൂത്തുകളിലും ആദ്യ മൂന്ന് മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. 1.48 കോടി വോട്ടര്‍മാര്‍ക്കായി 13750 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷക്രമീരണത്തിലാണ് പോളിംഗ് പുരോഗമിക്കുന്നത്. 

click me!