
പാട്ന: മദ്യത്തിന് നിരോധനമേർപ്പെടുത്തിയ ബിഹാറിൽ മദ്യം കടത്താൻ വ്യത്യസ്തമായ മാാർഗങ്ങളാണ് ആളുകൾ ദിനംപ്രതി പരീക്ഷിക്കുന്നത്. പാൽ പാത്രങ്ങളിലും സൈക്കിളിന്റെ ട്യൂബിലും പച്ചക്കറി വാഹനങ്ങളിലുമുൾപ്പടെ മദ്യം കടത്താൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. ഒടുവിൽ ഇതുവരെ ആരും ഉപയോഗിക്കാത്ത മാർഗവും പരീക്ഷിച്ചിരിക്കുകയാണ് ഇവിടുത്തുക്കാർ. ശവപ്പെട്ടിയിൽ മദ്യക്കുപ്പി നിറച്ചായിരുന്നു വിവിധ ഗ്രാമങ്ങളിലേക്ക് മദ്യം കടത്തിയത്. എന്നാൽ, എന്നും നടക്കാറുള്ളതുപോലെ അവസാനം കടത്തിയവർ പൊലീസിന്റെ പിടിയിൽ അകപ്പെട്ടു.
സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു ശവപ്പെട്ടിയിൽ മദ്യം കടത്തുന്ന രീതി കണ്ടുപിടിച്ചത്. വ്യാഴാഴ്ച മഞ്ച ചെക്ക് പോസ്റ്റിൽ വച്ചാണ് ഉത്തർപ്രദേശിൽ നിന്നും പഞ്ചാബ് രജിസ്‌ട്രേഷനിൽ എത്തിയ ശവപ്പെട്ടികൾ നിറച്ച ട്രക്ക് പൊലീസ് പിടിച്ചെടുത്ത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ശവപ്പെട്ടികളിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു.
ട്രക്കിനുള്ളിൽ ശവപ്പെട്ടിയാണെന്നായിരുന്നു ട്രക്കിന്റെ ഡ്രൈവർ പറഞ്ഞിരുന്നത്. എന്നാൽ, ഡ‍്രൈവറുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ശവപ്പെട്ടികൾ തുറന്ന് പരിശോധിക്കുകയായിരുന്നു. തുണിയിൽ പൊതിഞ്ഞായിരുന്നു പെട്ടികൾ സൂക്ഷിച്ചിരുന്നത്. ആറ് ശവപ്പെട്ടികളിലായി 20 ലക്ഷം രൂപ വിലവരുന്ന 4,337 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമായിരുന്നു ശവപ്പെട്ടികളിൽ നിന്ന് കണ്ടെത്തിയത്.
പാട്നയിലെ വിവിധ ഗ്രാമങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് മദ്യം എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഡ്രൈവർ സമ്മതിച്ചു. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പച്ചക്കറികൾ-പഴങ്ങൾ എന്നിവയിക്കുള്ളിൽ മദ്യക്കുപ്പി കടത്താൻ സമർത്ഥരായിട്ടുള്ളവർ ബിഹാറിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ദില്ലി, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മദ്യം എത്തിക്കുന്നത്. 2015 നവംബര്‍ 26-നാണ് ബിഹാര്‍ സര്‍ക്കാര്‍ മദ്യനിരോധനമേര്‍പ്പെടുത്തിയത്. 2016 ഏപ്രിൽ അഞ്ചിനാണ് സംസ്ഥാനത്ത് മദ്യനിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam