
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതയിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി. ചില പാർട്ടികൾ (അഴിമതിക്കാരനെ സംരിക്ഷിക്കുന്ന പദ്ധതി) 'ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ' തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോൾ ഒരേ വേദിയിൽ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളിൽ നിൽക്കുമ്പോൾ, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികൾ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു. ദില്ലിയിലെ ഒരു പാർപ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാർക്കെതിരെ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുമ്പോൾ, ഏജൻസികൾ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിര്‍ വിധി പറയുന്നതെങ്കിൽ അവയും ചോദ്യം ചെയ്യപ്പെടുന്നു. (അഴിമതി സംരക്ഷിക്കൽ പദ്ധതി) ഭ്രഷ്ടാചാരി ബച്ചാവോ അഭിയാൻ നടത്താനാണ് ചില പാർട്ടികൾ ഒത്തുചേരുന്നതെന്ന് നിങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
Read more: സ്വര്‍ണഖനി തകര്‍ന്നുവീണു, മണ്ണും കല്ലും വീണുകൊണ്ടിരുന്നു, തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ
ഭാരതീയ ജനസംഘത്തിൽ നിന്ന് ബിജെപിയിലേക്കുള്ള യാത്രയിലെ ഉയര്‍ച്ച താഴ്ചകൾ അദ്ദേഹം അനുസ്മരിച്ചു. 1984-ൽ സംഭവിച്ചത് ഇന്ത്യ ഒരിക്കലും മറക്കില്ല. അത് എക്കാലവും കറുത്ത കാലമായി തന്നെ ഓര്‍മിക്കപ്പെടും. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം നേടി. പക്ഷെ ഞങ്ങൾ തളര്‍ന്നില്ല, നിരാശരായതുമില്ല, ഞങ്ങൾ ഏതാണ്ട് അവസാനിച്ചുവെന്ന് പറഞ്ഞപ്പോഴും ഞങ്ങൾ ആരേയും കുറ്റപ്പെടുത്തിയില്ല. ആര്‍ക്കെതിരെയും ആക്രമണങ്ങൾ നടത്തിയില്ല. പകരം താഴെത്തട്ടിൽ പ്രവത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ സ്വന്തമാക്കി. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് 50 ശതമാനത്തിലധികം വോട്ട് ഷെയര്‍ ലഭിച്ചു. ഇന്ന് പാൻ ഇന്ത്യൻ പാര്‍ട്ടിയായി നിലനിൽക്കുന്നത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam