ദില്ലി: ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമാണെന്നും സത്യഗ്രഹം ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നുള്ള ഒത്തുകളിയായിരുന്നു എന്നുമുള്ള വിവാദപരാമർശത്തിൽ പശ്ചാത്താപം തോന്നുന്നില്ലെന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെ. താൻ ഇപ്പോഴും പ്രസ്താവനയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും മഹാത്മാ ഗാന്ധിയെക്കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഹെഗ്ഡേ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
''മാധ്യമങ്ങൾ കള്ളം പറയുകയാണ്. എന്റെ പ്രസ്താവനയ്ക്കൊപ്പമാണ് ഞാനിപ്പോഴും നില കൊള്ളുന്നത്. ഗാന്ധിജിയെക്കുറിച്ചോ മറ്റൊരു രാഷ്ട്രീയ പാർട്ടികളെക്കുറിച്ചോ ഞാനൊന്നും പറഞ്ഞിട്ടില്ല. ഗാന്ധിജിയെക്കുറിച്ചോ നെഹ്റുവിനെക്കുറിച്ചോ മറ്റേതെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചോ ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എന്നെ കാണിക്കൂ.'' ഹെഗ്ഡേ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഹെഗ്ഡേയുടെ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുകയാണ് എന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് സ്വീകാര്യമല്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പാർലമെന്റിൽ വൻപ്രതിഷേധത്തിന് ഈ പരാമർശം കാരണമായിത്തീർന്നിട്ടുണ്ട്. ഇതിൽ മാപ്പു പറയണമെന്ന് ബി.ജെ.പി നേതൃത്വം തന്നെ അനന്ത് കുമാർ ഹെഗ്ഡെയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ച ഹെഗ്ഡെക്കെതിരെ നടപടിയെടുക്കാത്ത ബി.ജെ.പി ഗോഡ്സെയുടെ പാർട്ടിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam