യാസിനെ നേരിടാൻ തയ്യാറെടുത്ത് സംസ്ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു

By Web TeamFirst Published May 23, 2021, 6:22 PM IST
Highlights

ചുഴലിക്കാറ്റിന് മുന്നോടിയായി കടലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന് പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ നിർദ്ദേശം നൽകി. മുംബൈ ബാർജ് ദുരന്തത്തെ തുടർന്നാണ് നിർദ്ദേശം.


ദില്ലി: ബംഗാൾ ഉൾക്കടലിലെ അതിതീവ്രന്യുനമർദം നാളെ യാസ് ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. പാരാദ്വീപിനും സാഗർദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവിൽ ഒഡീഷയിലെ ബാലോസറിൽ നിന്ന് 700 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം ഉള്ളത്. 

ചുഴലിക്കാറ്റിന് മുന്നോടിയായി കടലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന് പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ നിർദ്ദേശം നൽകി. മുംബൈ ബാർജ് ദുരന്തത്തെ തുടർന്നാണ് നിർദ്ദേശം. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താനാണ് പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചത്. തീരങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളും, തുടർപ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. 

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സമയബന്ധിതമായി ഒഴിപ്പിക്കൽ പൂർത്തിയാക്കണം. തീരത്തും കടലിലും ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം.വൈദ്യുതി വിതരണം, വാർത്താവിനിമയ ശൃംഖല എന്നിവയിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കണം. യോഗത്തിൽ ടെലികോം, ഊർജ്ജം, റെയിൽവേ, ഭൗമശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേന ഡിജിയും പങ്കെടുത്തു. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷാപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാൾ ഉൾക്കടലിൽ മീൻപിടുത്തം നിരോധിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരും സ്ഥിതി വിലയിരുത്തി.

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ തിരുവനന്തപുരം അടക്കം തെക്കൻ ജില്ലകളിൽ മഴ തുടരും. കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

തിരുവനന്തപുരത്ത് ഇടവിട്ട ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ 2 ഷട്ടറുകൾ തുറന്നത് ഒന്നര മീറ്റർ ആക്കി വീണ്ടും ഉയർത്തി. അമ്പൂരിയിൽ തടത്തരികത്ത് ബേബിയുടെ വീട് മണ്ണിടിഞ്ഞ് തകർന്നു. ഇവിടെ നിന്ന് ആളുകളെ മാറ്റി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. കാലവർഷം കേരളത്തിലേക്കെത്തുന്നതും, യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമർദവും ചേർന്ന് മധ്യ കേരളത്തിനും തെക്കൻ കേരളത്തിനുമിടയിൽ മഴ തുടരും. 

അതേസമയം ടൗട്ടേ ചുഴലിക്കാറ്റ് സമയത്തേത് പോലെ അതിതീവ്ര മഴാ മുന്നറിയിപ്പ് നിലവിൽ ഇല്ല. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിനും വിലക്കില്ല. മുൻവർഷങ്ങളെ കടത്തിവെട്ടിയ വേനൽ മഴയാണ് ഇത്തവണ കേരളത്തിലുണ്ടായത്. 128 ശതമാനം മഴ കിട്ടി. കഴിഞ്ഞ വർഷം ഇത് വെറും 7 ശതമാനം ആയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!