ടൂൾകിറ്റ് കേസ്; സംബിത് പാത്രയ്ക്ക് പിന്നാലെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റിനെതിരെയും കേസ്

By Web TeamFirst Published May 23, 2021, 5:29 PM IST
Highlights

കോണ്‍ഗ്രസിന്‍റേത് എന്ന പേരില്‍ ബിജെപി വക്താവ് സംബിത് പാത്ര ചെയ്ത ട്വീറ്റിലെ ചിത്രം വ്യാജമാണെന്ന് ട്വിറ്റർ അടയാളപ്പെടുത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. 

ദില്ലി: കോണ്‍ഗ്രസിനെതിരെ ടൂള്‍ കിറ്റ് ആരോപണം ഉന്നയിച്ച ബിജെപിക്ക് തിരിച്ചടി. ബിജെപി വക്താവ് സംബിത് പാത്രക്കൊപ്പം ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് രമൺസിംഗിനെതിരെയും കേസെടുത്തു. രണ്ട് പേർക്കും സമൻസ് നൽകിയിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. ഇന്ന് നേരിട്ടോ വീഡിയോ കോൺഫറന്‍സ് വഴിയോ ഹാജരാകണമെന്നാണ് സംബിത് പാത്രയോട് നിർദ്ദേശിച്ചിരിക്കുന്നത്. ചത്തീസ്ഗഡ് എൻ എസ് യു ഐ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി.

കോണ്‍ഗ്രസിന്‍റേത് എന്ന പേരില്‍ ബിജെപി വക്താവ് സംബിത് പാത്ര ചെയ്ത ട്വീറ്റിലെ ചിത്രം വ്യാജമാണെന്ന് ട്വിറ്റർ അടയാളപ്പെടുത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. മെയ് പതിനെട്ടിനാണ് കോൺഗ്രസ് തയ്യാറാക്കിയ ടൂള്‍കിറ്റ് എന്ന പേരില്‍ സംപീത് പാത്ര ചിത്രം ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സർക്കാരിന്‍റെയും പ്രതിച്ഛായ മോശമാക്കാൻ കോൺഗ്രസ് ടൂൾകിറ്റ് ഉണ്ടാക്കി എന്ന ആരോപണം പിന്നീട് ബിജെപി നേതാക്കളും ഏറ്റെടുക്കുകയായിരുന്നു. 

എന്താണ് ടൂൾകിറ്റ്? 

ഇന്ത്യയിൽ ടൂൾകിറ്റ് എന്ന വാക്ക് വിവാദമാകാൻ പ്രധാനകാരണം, ഈ വർഷം ഫെബ്രുവരി 2-ാം തീയതി, പ്രസിദ്ധ പരിസ്ഥിതിപ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ഒരു ഡോക്യുമെന്‍റാണ്. രാജ്യത്തെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ പങ്കുവച്ച ഈ ഡോക്യുമെന്‍റ് ഒരു ടൂൾകിറ്റായിരുന്നു. 

എന്താണ് ഒരു ടൂൾകിറ്റ്?

പുതിയ കാലത്ത്, സമൂഹമാധ്യമങ്ങൾ വഴി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വഴിയാണ് ടൂൾകിറ്റുകൾ. എന്തിനാണ് സമരം ചെയ്യുന്നതെന്നും, എന്താണ് സമരത്തിന്‍റെ കാരണങ്ങളെന്നതും, എങ്ങനെ സമരം ചെയ്യാമെന്നതിന്‍റെ വഴികളും നിരവധി ആളുകളിലേക്ക് എത്തിക്കാനായി ഡിജിറ്റലായി തയ്യാറാക്കുന്ന രേഖകളാണ് ടൂൾകിറ്റുകൾ. ഡിജിറ്റൽ പോസ്റ്ററുകളും, പ്രചാരണരേഖകളും ടൂൾകിറ്റിലുൾപ്പെടും. 

2011-ൽ ഒക്യുപൈ വാൾസ്ട്രീറ്റ് പ്രക്ഷോഭകാലത്തും,2019-ലെ ഹോങ്കോങ് പ്രക്ഷോഭകാലത്തും സമരക്കാരെ സംഘടിപ്പിക്കാൻ വ്യാപകമായി ടൂൾകിറ്റുകൾ ഉപയോഗിക്കപ്പെട്ടിരുന്നു. 

രാജ്യത്ത് ആളിപ്പടർന്ന കർഷകപ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾകിറ്റിൽ സമരം ചെയ്യുന്നതിനുള്ള ചില വഴികൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതായിരുന്നുവെന്ന് കാണിച്ചാണ് ദില്ലി പൊലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്യുന്നത്. ആദ്യം പുറത്തുവന്ന ട്വീറ്റ് ഗ്രെറ്റ ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇത് മാറ്റി രണ്ടാമത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാദമായ ആദ്യ ടൂൾകിറ്റ് ഇന്ത്യയിൽ നിന്ന് ഗ്രെറ്റയുടെ ടീമിന് തയ്യാറാക്കി നൽകിയെന്നാരോപിച്ച്, ദിഷ രവി, നികിത ജേക്കബ്, ശന്തനു മുളുക് എന്നീ സന്നദ്ധപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സമാനമായ അത്തരമൊരു നടപടിക്ക് ആഹ്വാനം നൽകിക്കൊണ്ട് കോൺഗ്രസ് ടൂൾകിറ്റ് തയ്യാറാക്കിയെന്നാരോപിച്ചാണ് ബിജെപി വക്താവ് സംബിത് പാത്ര ഒരു ചിത്രം മെയ് 18-ന് ട്വീറ്റ് ചെയ്യുന്നത്. കോൺഗ്രസിന്‍റെ ലെറ്റർ ഹെഡിലുള്ള ഒരു ഡോക്യുമെന്‍റിന്‍റെ ഭാഗമാണ് ട്വീറ്റ് ചെയ്തത്. പിന്നീട് ഇത് തയ്യാറാക്കിയത് കോൺഗ്രസ് പ്രവർത്തകയായ സൗമ്യ വർമയാണെന്നും സംബിത് പാത്ര ആരോപിക്കുന്നു. 

ട്വിറ്ററിൽ വ്യാജരേഖ പുറത്തുവിട്ടാൽ എന്ത് സംഭവിക്കും?

ട്വിറ്റർ അതിന്‍റെ പോളിസി പേജിൽ പറയുന്നതിങ്ങനെ: ''ഒരു വിവരത്തെ (ഓഡിയോ, വീഡിയോ, ഇമേജ്) ഏതെങ്കിലും തരത്തിൽ തെറ്റായി ചിത്രീകരിക്കുകയോ വ്യാജമായി നിർമിക്കുകയോ ചെയ്യുന്ന ട്വീറ്റുകളെ ലേബൽ ചെയ്യുന്നതാണ്. ഏതെങ്കിലും തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച്, അക്രമമുൾപ്പടെ നടത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ ട്വീറ്റുകൾ പ്രസിദ്ധീകരിച്ചാൽ അതിനെതിരെ കൃത്യമായ നടപടിയുണ്ടാകും''.

സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വ്യാജവിവരങ്ങൾ പുറത്തുവിട്ടതിന് ട്വിറ്റർ പല തവണ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പല തവണ ട്രംപിന്‍റെ ട്വീറ്റുകൾ വ്യാജരേഖകളാണെന്ന് ട്വിറ്ററിന് ലേബൽ ചെയ്യേണ്ടി വന്നു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും, സമാനമായ നടപടികൾ തുടർന്നപ്പോഴാണ് ട്രംപിനെ ട്വിറ്റർ സ്വന്തം പ്ലാറ്റ്‍ഫോമിൽ നിന്ന് വിലക്കിയത്.

കോൺഗ്രസ് ടൂൾകിറ്റ് - വാസ്തവമെന്ത്?

കോണ്‍ഗ്രസിന്‍റേത് എന്ന പേരില്‍ ബിജെപി പുറത്തുവിട്ട ടൂള്‍കിറ്റില്‍ പറയുന്നത് ഇങ്ങനെ: കൊവിഡിന്‍റെ പുതിയ വകഭേദത്തിന് ഇന്ത്യന്‍ വകഭേദം എന്ന് തന്നെ ഉപയോഗിക്കണം, സാമൂഹിക മാധ്യമങ്ങളില്‍ മോദി വകഭേദം എന്നും പ്രയോഗിക്കാം. സെന്‍ട്രല്‍ വിസ്ത പദ്ധതി മോദിയുടെ സ്വകാര്യ വസതിയായി ചര്‍ച്ചകളില്‍ അവതരിപ്പിക്കണം. പിഎം കെയർ ഫണ്ടിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തണം. കുംഭമേളയെ കൊവിഡ് വ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുമ്പോൾ ഈദ് ഗാഹുകളെ ഒത്തുചേരലുകള്‍ മാത്രമായും അവതരിപ്പിക്കണം തുടങ്ങിയവയാണ് ടൂള്‍കിറ്റിലുള്ളത്. കോണ്‍ഗ്രസിന്‍റെ പ്രചാരണ തന്ത്രമാണ് ടൂള്‍കിറ്റിലൂടെ പുറത്തുവന്നതെന്നാണ് ബിജെപി ആരോപിച്ചത്. #CongressToolKitExposed എന്ന ഹാഷ് ടാഗ് ഉപയോഗിച്ചത് ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി, കിരൺ റിജ്ജു, അനുരാഗ് ഥാക്കൂർ എന്നിവരും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തും അടക്കമുള്ളവരും, നിരവധി ബിജെപി എംപിമാരുമടക്കം നൂറ് കണക്കിന് പ്രമുഖ പ്രൊഫൈലുകളാണ്. 

എന്നാൽ സെൻട്രൽ വിസ്ത പദ്ധതിയെക്കുറിച്ച് തയ്യാറാക്കിയ ടൂൾകിറ്റിലെ ഉള്ളടക്കം എഡിറ്റ് ചെയ്ത് മാറ്റി വ്യാജ ഉള്ളടക്കം ചേർത്ത ചിത്രങ്ങളാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും, ഇത് ഷെയർ ചെയ്ത ബിജെപി അധ്യക്ഷനടക്കം എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതടക്കം കാണിച്ച്, കോൺഗ്രസ് ട്വിറ്ററിനും പരാതി നൽകി. ഈ പരാതിയിലാണ് വസ്തുതകൾ പരിശോധിച്ച്, ബിജെപി വക്താവ് പ്രചരിപ്പിച്ചത് വ്യാജരേഖയാണെന്ന് ട്വിറ്റർ ഇപ്പോൾ അടയാളപ്പെടുത്തിയിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!