
പട്ന: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ഥിയുമായിരുന്ന കനയ്യ കുമാര്‍ ബിഹാറില്‍ നടത്തിയ റാലിക്ക് നേരെ കല്ലേറ്. ബിഹാറിലെ ചപ്ര മേഖലയിലാണ് കനയ്യ കുമാറിന്‍റെ ജനഗണമന യാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. നിരവധിപ്പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. കാറുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. തലനാരിഴയ്ക്കാണ് കനയ്യകുമാര്‍ കല്ലേറില്‍ നിന്ന് രക്ഷപ്പെട്ടത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാണ് കല്ലേറിന് പിന്നിലെന്നാണ് സൂചന. അതേസമയം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്. നേരത്തെ ബ്രിട്ടീഷുകാര്‍ പിന്തുടര്‍ന്ന അതേ പാതയിലാണ് കേന്ദ്ര സര്‍ക്കാര്‍ പോവുന്നതെന്നും മതത്തെ അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനുള്ള നീക്കം ശക്തമാണെന്നും റാലിയെ അഭിസംബോധന ചെയ്തിരുന്നു. ബിഹാറിലെ സിവാനില്‍ നിന്നും ഛപനിലേക്ക് പോവുകയായിരുന്നു കനയ്യ കുമാര്‍.
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ആശക്കുഴപ്പത്തിലാക്കുകയാണെന്ന് കനയ്യ ആരോപിച്ചിരുന്നു. ഒരാളെ ദേശദ്രോഹിയായി ചിത്രീകരിക്കാന്‍ കൂടുതല്‍ കാര്യങ്ങളൊന്നും വേണ്ടെന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിയെന്നും സിവാനില്‍ ജനഗണമന യാത്രയില്‍ കനയ്യ കുമാര്‍ പറഞ്ഞിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മക്കും കമ്പനികള്‍ അടച്ചുപൂട്ടുന്നതിനും സര്‍ക്കാര്‍ നയങ്ങളാണ് കാരണമെന്നും സിവാനില്‍ കനയ്യകുമാര്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam