
കാൻപൂർ: ദില്ലിയിൽ കനത്ത മഴയിൽ വീട് തകർന്ന് മരിച്ചതിൽ നവജാത ശിശുവും. ദില്ലി ദ്വാരകയിലാണ് കനത്ത മഴയിലും കാറ്റിലും മരം വീടിന് മുകളിൽ വീണ് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചത്. 28കാരിയായ ജ്യോതിയും ഇവരുടെ മൂന്ന് ആൺമക്കളുമാണ് മഴക്കെടുതിയിൽ മരിച്ചത്. ഏഴ് മാസം പ്രായമുള്ള പ്രിയാൻഷുമായി 20 ദിവസമാണ് ജ്യോതി ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്. ജ്യോതിയും ഏഴ് വയസ് പ്രായമുള്ള ആര്യൻ, അഞ്ച് വയസുള്ള റിഷഭിനും ഒപ്പം കിടന്നുറങ്ങുമ്പോഴാണ് ഇവരുടെ വീട് തകർന്നത്.
ദില്ലിിലെ നജാഫ്ഗറിലെ ഖർഖാരി നഹർ ഗ്രാമത്തിലാണ് സംഭവം. ഇവരുടെ വീടിന് തൊട്ട് അടുത്ത് ഉണ്ടായിരുന്ന വേപ്പ് മരമാണ് വീടിന് മുകളിലേക്ക് വീണത്. ജ്യോതിയുടെ ഭർത്താവ് അജയ്ക്ക് സംഭവത്തിൽ സാരമായ പരിക്കേറ്റ് ചികിത്സ തേടിയിരുന്നു. സമീപ മേഖലയിലെ കൃഷിയിടങ്ങളിലെ കൂലിത്തൊഴിലാളികളായിരുന്നു അജയ്യും ജ്യോതിയും. ചുടുകട്ടകൊണ്ടുള്ള ഒറ്റമുറി വീട്ടിലായിരുന്നു അഞ്ചംഗ കുടുംബം താമസിച്ചികുന്നത്. ഉത്തർ പ്രദേശ് സ്വദേശികളായിരുന്നു ഇവർ. കുട്ടികളെ സ്കൂളിൽ ചേർക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് കുടുംബത്തിലേക്ക് മരണം വില്ലനായി എത്തുന്നത്.
ജ്യോതി മൂന്നാമതും ഗർഭിണിയായതോടെ ഇവർ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയ ശേഷം ഇരുപത് ദിവസത്തിന് മുൻപാണ് തിരികെ എത്തിയത്. 15 വർഷങ്ങൾക്ക് മുൻപാണ് അജയ് ദില്ലിയിലേക്ക് എത്തിയത്. ദേവ് രാജ് സിംഗ് എന്ന കോൺട്രാക്ടറുടെ കീഴിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ ജ്യോതിയുടെ ഉറ്റവർക്ക് ദില്ലി സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.
കനത്തമഴയിൽ ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഉണ്ടായത് രൂക്ഷമായ വെള്ളക്കെട്ടാണ്. കാറ്റിൽ മരങ്ങൾ കടപുഴകി വടക്കൻ ജില്ലകളിൽ വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം