ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ കൂട്ടത്തോൽവി നേരിട്ട ശേഷം ഇനി എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസ് അന്തിച്ചുനിൽക്കുമ്പോൾ പാർട്ടിയിലെ വിമതശബ്ദങ്ങളുടെ കൂട്ടായ്മയായ ജി-23യുടെ യോഗം തുടങ്ങി. വൈകിട്ട് ഏഴ് മണിയോടെയാണ് ദില്ലിയിൽ യോഗം തുടങ്ങിയത്. കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, ഭൂപീന്ദ്ര ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, ശശി തരൂർ, മണി ശങ്കർ അയ്യർ, ശങ്കർ സിംഗ് വഗേല എന്നിവർക്കൊപ്പം കേരളത്തിൽ നിന്ന് പ്രമുഖനേതാക്കളിലൊരാളായി പി ജെ കുര്യനും യോഗത്തിന് എത്തിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്ത് പോയി വേറെ പാർട്ടി രൂപീകരിച്ച് പഞ്ചാബിൽ നിന്ന് മത്സരിച്ച മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഭാര്യ പ്രണീത് കൗറും യോഗത്തിന് എത്തിയിട്ടുണ്ട്.
പുനഃസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോര്‍മുല ഗ്രൂപ്പ് 23 അനുസരിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ് വിമതശബ്ദങ്ങളുടെ ഈ കൂട്ടായ്മ. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളില്‍ പിന്തുണയേറുന്നുവെന്ന സന്ദേശം നല്‍കി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് അവരുടെ നീക്കം. ഇനിയെന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിൽ വിശദമായ ചർച്ച നടത്താനാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
നേതൃത്വത്തിനെതിരെ, വിശേഷിച്ച് രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷവിമർശനമാണ് യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയ പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ചത്. പാർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണം. ഗ്രൂപ്പ് 23-നെ താൻ പിന്തുണയ്ക്കുന്നു. രാഹുൽ ഗാന്ധിക്ക് പറ്റില്ലെങ്കിൽ വേറെയാൾ വരണം. കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോൾ രാഹുൽ ഗാന്ധിയില്ല. രാഹുൽ വെറും എംപി മാത്രമാണ്. തോൽവിയുടെ പേരിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മാത്രം ആക്രമിക്കുന്നത് ശരിയല്ല. കെ സി വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വത്തിന്‍റെ നിർദേശമാണ്. ആ നിർദേശം പാളിയെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം നേതൃത്വത്തിനല്ലേയെന്നും പി ജെ കുര്യൻ ചോദിക്കുന്നു.
സമാനമായ ഭാഷയിൽ രൂക്ഷവിമർശനമാണ് കപിൽ സിബൽ രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് മാറി മറ്റാർക്കെങ്കിലും ചുമതല നൽകണമെന്നായിരുന്നു കപിൽ സിബൽ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടത്. എന്തധികാരത്തിലാണ് പ്രസിഡന്‍റല്ലാത്ത രാഹുല്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജീത് ചന്നിയെ പഞ്ചാബിൽ പ്രഖ്യാപിക്കാൻ എന്ത് അവകാശമാണ് രാഹുൽ ഗാന്ധിക്ക് ഉള്ളതെന്നുമാണ് അഭിമുഖത്തില്‍ സിബല്‍ ചോദിക്കുന്നത്. പാർട്ടിയുടെ എബിസിഡി അറിയില്ല സിബലിനെന്ന് തിരിച്ചടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമായ അശോക് ഗെലോട്ട് അന്ന് തന്നെ സിബലിനെ തള്ളിപ്പറഞ്ഞെങ്കിലും ആ മുറുമുറുപ്പ് പാർട്ടിയിൽ പടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരൊന്നാകെ ചേർന്ന് സിബലിനെതിരെ പടയൊരുക്കം നടത്തുന്നത്.
ജനപിന്തുണയില്ലാത്ത സിബല്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗധരിയും കുറ്റപ്പെടുത്തി. അഭിഭാഷകനായ കപില്‍ സിബല്‍ വഴിമാറി പാര്‍ട്ടിയിലെത്തിയതാണെന്നും, കോണ്‍ഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കള്‍ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചാലും സോണിയ ഗാന്ധിയെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് മുതര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. സിബല്‍ മുന്‍പ് മത്സരിച്ച ചാന്ദ്നി ചൗക്ക് മണ്ഡലത്തിലെ കോണ്‍ഗ്രസ് ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രമോയം പാസ്സാക്കുകയും ചെയ്തു.
സിദ്ദു രാജിവച്ചൊഴിഞ്ഞു
സിദ്ദുവടക്കം തോൽവി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷൻമാർ രാജിവച്ചൊഴിഞ്ഞ ദിവസം കൂടിയാണ് ഇന്ന്. 2017-ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നവ്ജോത് സിംഗ് സിദ്ദുവെന്ന പഴയ ക്രിക്കറ്റ് താരം ക്യാപ്റ്റൻ അമരീന്ദര്‍സിംഗിനെതിരായ ഹൈക്കമാന്‍ഡ് നീക്കത്തില്‍ പാര്‍ട്ടിയുടെ ആയുധമായിരുന്നു. ക്യാപ്റ്റന്‍ വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു. അമരീന്ദര്‍സിംഗ് കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയപ്പോള്‍ ചന്നിയിലേക്ക് പാര്‍ട്ടി തിരിഞ്ഞതോടെ സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാന്‍ഡ് കാല് പിടിച്ച് സിദ്ദുവിനെ വീണ്ടും അധ്യക്ഷനാക്കി. കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ആംആദ്മി പാര്‍ട്ടി പഞ്ചാബ് പിടിച്ചപ്പോള്‍ ജനം മികച്ച തീരുമാനമെടുത്തെന്ന പ്രതികരണത്തിലൂടെ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി. ഒടുവില്‍ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തോടെ മറ്റ് നാല് പിസിസി അധ്യക്ഷന്മാര്‍ക്കൊപ്പം സിദ്ദുവും പുറത്തേക്ക് പോവുകയാണ്. പിസിസി അധ്യക്ഷന്മാരുടെ മാത്രം രാജി ആവശ്യപ്പെട്ടതില്‍ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ക്കും തോല്‍വിയില്‍ പങ്കുണ്ടെന്നും അങ്ങനെയെങ്കില്‍ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തതെന്തെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്.