കണ്ണമ്മൂല സുനില്‍ ബാബു കൊല കേസിൽ പ്രതി കാരി ബിനുവിൻ്റെ ശിക്ഷ റദ്ദാക്കൽ ഹർജിയിൽ സംസ്ഥാനത്തിന് വീണ്ടും നോട്ടീസ് അയച്ച് സുപ്രീം കോടതി.
ദില്ലി: കണ്ണമ്മൂല സുനില്‍ ബാബു കൊല കേസിൽ പ്രതി കാരി ബിനുവിൻ്റെ ശിക്ഷ റദ്ദാക്കൽ ഹർജിയിൽ സംസ്ഥാനത്തിന് വീണ്ടും നോട്ടീസ് അയച്ച് സുപ്രീം കോടതി. സ്റ്റാൻഡിംഗ് കൗൺസൽ മുഖേന നോട്ടീസ് അയക്കാനാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സുധാന്‍ഷു ധുലിയാ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.
ശിക്ഷാ ഇളവില്‍ സുപ്രീം കോടതി അന്തിമവിധി പ്രസ്താവിക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബിനു നൽകിയ ഹർജിയിൽ സംസ്ഥാനത്തിന്റെ നിലപാട് കോടതി തേടിയിരുന്നു. എന്നാൽ ഇതിൽ സംസ്ഥാനം മറുപടി നൽകിയിട്ടില്ലെന്ന് അഭിഭാഷകരായ എംകെ അശ്വതി, മനോജ് സെൽവരാജ് കോടതിയെ അറിയിച്ചതോടെയാണ് നടപടി.
2015 ഡിസംബര്‍ 13-നാണ് സി ഐ ടി യു പ്രവര്‍ത്തകനായ സുനില്‍ ബാബുവിനെ കൊലപ്പെടുത്തിയത്. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരനാണ് സുനില്‍ബാബു. കേസില്‍ എട്ടു പ്രതികള്‍ക്കും അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.
അതേസമയം, ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി നൽകിയ ഹർജിയിലും കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അനുശാന്തി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവർക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോൾ പരോൾ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോൾ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവിൽ ജയിലിൽ തുടരുകയാണ്.
കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.