
ദില്ലി: പതിനാറ് വയസു കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് വിവാഹമാകാം എന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹർജിയിൽ സുപ്രിം കോടതിയുടെ നോട്ടീസ് .വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൌൾ, ബേലാ എം ത്രിവേദി എന്നിവർ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
വിധിയിൽ വിവാഹപ്രായത്തെ സംബന്ധിച്ച് പറയുന്നി രണ്ട് ഖണ്ഡിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷൻ കോടതിയെ സമീപിച്ചത്. ശൈശവ വിവാഹ നിരോധനത്തെയും പോക്‌സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് കമ്മീഷനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഈ വിധി എന്തെങ്കിലും കോടതികൾ പിൻതുടർന്നിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.
ഹർജി നവംബർ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ആർ രാജശേഖർ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി.
21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെൺകുട്ടിയും കുടുംബാംഗങ്ങളിൽനിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
ഒരു മുസ്ലീം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്നും ഹർജിക്കാരുടെ ആശങ്കകളിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്നും ഹർജിക്കാരുടെ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പത്താൻകോട്ട് എസ്എസ്പിക്ക് കോടതി നിർദ്ദേശവും നൽകിയിരുന്നു.
മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള തലച്ചോര്‍ അപകടകരം: സുപ്രീം കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam