ആധാർ വിവരങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ, അസം ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ലഭിക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
ദില്ലി: അസമിലെ ദേശിയ പൗരത്വ പട്ടികയുടെ അന്തിമരൂപം ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലെ പട്ടികയിന്മേലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും ഓണ്‍ലൈനായി മാത്രമേ പ്രസിദ്ധീകരിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. ആധാർ വിവരങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ, അസം ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ലഭിക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
പൗരത്വ പട്ടിക ആധാർ ഡാറ്റ പോലെ സുരക്ഷിതം ആയി സൂക്ഷിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പൗരത്വ പട്ടികയിൽ ഉൾപെടുത്തിയവരെയും, ഒഴിവാക്കിയവരെയും സംബന്ധിച്ച രേഖകളുടെ ഹാർഡ് കോപ്പി മാത്രമേ ജില്ലാ ഓഫീസുകളിൽ സൂക്ഷിക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
നിലവിലെ പൗരത്വ പട്ടിക മുഴുവനായി പുനഃപരിശോധിക്കില്ല. ഒരിക്കൽ പൂർത്തിയാക്കിയ നടപടികൾ വീണ്ടും ആവർത്തിക്കില്ല എന്നാണ് ഇതിനു കാരണമായി കോടതി പറഞ്ഞത്. 2004 ഡിസംബർ മൂന്നിന് ശേഷം ജനിച്ച കുട്ടികളുടെ മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അവരെ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും സുപ്രീംകോടതി അറിയിച്ചു.