
ദില്ലി: പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീംകോടതിയുടെ കേദാർ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.
ദില്ലി കലാപത്തെക്കുറിച്ചുള്ള യൂടൂബ് പരിപാടിയിൽ വിനോദ് ദുവ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. പ്രധാനമന്ത്രി മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും തെരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗിക്കുന്നു എന്ന പരാമർശത്തിന്റെ പേരിലായിരുന്നു കേസ്. ഹിമാചൽ പ്രദേശിലാണ് ഒരു ബിജെപി പ്രവർത്തകൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. നേരത്തെ വിനോദ് ദുവയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി കേസിൽ വാദം കേട്ടിരുന്നു. ജസ്റ്റിസുമാരായ യുയു ലളിത് വിനീത് സരൺ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഇന്ന് നല്കിയ വിധിയിൽ രാജ്യദ്രോഹം എന്താണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കേദാർ സിംഗ് കേസിലെ വിധിയിൽ പൊതുക്രമം ഇല്ലാതാക്കുന്നതോ അക്രമത്തിന് പ്രേരണ നല്കുന്നതോ ക്രമസമാധാനം തകർക്കുന്നതോ ആയ നീക്കങ്ങൾ മാത്രമാണ് രാജ്യദ്രോഹം എന്ന് വ്യക്തമാക്കിയിരുന്നു. ഈ വിധിയുടെ സംരക്ഷണം എല്ലാവർക്കും നല്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സർക്കാരിനെ വിമർശിക്കുന്നത് മാത്രം രാജ്യദ്രോഹമല്ലെന്ന് അന്നത്തെ വിധിയിലുണ്ടെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു. പത്തുവർഷം പ്രവർത്തനപരിചയമുള്ള മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള അനുമതിക്ക് ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ സമിതി വേണം എന്ന വിനോദ് ദുവയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത് ഭരണനിർവ്വഹണത്തിലെ ഇടപെടലാകും എന്ന് കോടതി വ്യക്തമാക്കി
രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ടി വരും എന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിൻറെ അദ്ധ്യക്ഷതയിലുള്ള ബഞ്ചും കഴിഞ്ഞ ദിവസം വ്യക്താക്കിയിരുന്നു. സുപ്രീംകോടതിയിൽ നിന്നുള്ള ആവർത്തിച്ചുള്ള ഈ നിലപാട് കേന്ദ്ര സർക്കാരും യുപി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളും കൈക്കൊള്ളുന്ന നയത്തിനെതിരായ താക്കീതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam