
ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തൂക്കിക്കൊല്ലുന്നതിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഭാവിയിൽ ആവശ്യമെങ്കിൽ ഈ വിഷയത്തിൽ പുനഃപരിശോധന നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി കോടതി തള്ളിയത്. തൂക്കിലേറ്റുന്നത് ഭരണഘടനാപരമായി ശരിയാണെന്ന് ശരിവെച്ച 1983-ലെ 'ദീന വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി, വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
മുതിർന്ന അഭിഭാഷകനായ ഋഷി മൽഹോത്രയാണ് ഹർജി സമർപ്പിച്ചത്. തൂക്കിക്കൊല്ലുന്നത് അതിക്രൂരവും മനുഷ്യത്വവിരുദ്ധമെന്നും ചൂണ്ടിക്കാട്ടിയ ഹർജിയിൽ വധശിക്ഷ നടപ്പാക്കാൻ വേദനകുറഞ്ഞ മറ്റ് മാർഗങ്ങൾ തേടാൻ ആവശ്യപ്പെട്ടു. തൂക്കിലേറ്റപ്പെടുന്നയാളുടെ മരണം സംഭവിക്കാൻ 40 മിനിറ്റോളം എടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിൽ വിഷവസ്തുക്കൾ കുത്തിവെച്ചുള്ള മരണം പരമാവധി 5 മിനിറ്റിൽ നടക്കുന്നതായും ചൂണ്ടിക്കാട്ടി. സിആർപിസി സെക്ഷൻ 354, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 393(5) എന്നിവയാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്.
തൂക്കിക്കൊല്ലലിനേക്കാൾ കുറഞ്ഞ വേദന നൽകുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ പുതിയ സാധ്യതകൾ വരികയാണെങ്കിൽ ഭാവിയിൽ വിഷയത്തിൽ ഭരണഘടനാപരമായ പരിശോധനകൾ നടത്താമെന്ന് കോടതി കൂട്ടിച്ചേർത്തു. വധശിക്ഷ നടപ്പിലാക്കാൻ നിലവിലുള്ള രീതിക്ക് പകരം മറ്റ് മികച്ച മാർഗ്ഗങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോ സയൻസ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരെയുൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ച് നിലവിലെ രീതിയേക്കാൾ കുറഞ്ഞ വേദന നൽകുന്നതും പ്രതികളുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായ മറ്റ് ബദലുകൾ കണ്ടെത്താൻ സർക്കാരിന് സമഗ്രമായ പഠനം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam