ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോൾപിരിവ് തടഞ്ഞു.
ദില്ലി: കര്‍ഷക സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്‍ച പരിഗണിക്കും. ദില്ലിയിലേക്കുള്ള അവശേഷിക്കുന്ന പാതകൾ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോൾപിരിവ് തടഞ്ഞു. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെ കര്‍ഷക നേതാക്കൾ നിരാഹാര സമരം നടത്തും.
ഹരിയാന-രാജസ്ഥാൻ- ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി. ദേശീയപാതകൾക്കരുകിൽ ഇന്ന് തങ്ങുന്ന കര്‍ഷകര്‍ നാളെ രാവിലെ മുതൽ ദില്ലി ലക്ഷ്യം വെച്ച് നീങ്ങും. പഞ്ചാബിൽ നിന്നുള്ള കര്‍ഷകരെ പോലെ സമരസജ്ജീകരണങ്ങളുമായിട്ടാണ് ഇവരും എത്തുന്നത്.
ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകൾ കൂടി തടഞ്ഞാൽ റോഡ് മാര്‍ഗ്ഗം ദില്ലിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലക്കും. സിംഗു അതിര്‍ത്തിയിലെ സമരവേദിയിൽ തിങ്കളാഴ്ച നിരാഹാര സമരം നടത്താനും കര്‍ഷക നേതാക്കൾ തീരുമാനിച്ചു