Jahangirpuri : ജഹാംഗീർ പുരി ഒഴിപ്പിക്കൽ:   ഇന്ന് നിർണായകം, ഹർജികൾ സുപ്രീം കോടതി പരിഗണിക്കും

Published : May 09, 2022, 11:39 AM ISTUpdated : May 09, 2022, 11:44 AM IST
Jahangirpuri :  ജഹാംഗീർ പുരി ഒഴിപ്പിക്കൽ:   ഇന്ന് നിർണായകം, ഹർജികൾ സുപ്രീം കോടതി പരിഗണിക്കും

Synopsis

മുനിസിപ്പൽ കോർപ്പറേഷൻ ഷെഹീൻ ബാഗിൽ അടക്കം നടത്താനിരിക്കുന്ന പൊളിക്കൽ നടപടികൾക്കെതിരെ സിപിഎം ദില്ലി ഘടകം നൽകിയ ഹർജിയും അഭിഭാഷകർ ഇന്ന് ബെഞ്ചിന് മുന്നിൽ പരാമർശിക്കും. 

ദില്ലി:  ജഹാം​ഗീർ പുരി (Jahangir puri)  ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി (Supreme court) ഹർജികൾ ഇന്ന് വീണ്ടും പരി​ഗണിക്കും  ജസ്റ്റിസുമാരായ എൽ നാഗേശ്വരറാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹർജികൾ പരിഗണിച്ച കോടതി തൽസ്ഥിതി തുടരാനും എല്ലാ കക്ഷികൾക്കും നോടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. ഒഴിപ്പിക്കലിന് മുമ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്നതിൽ ഹർജിക്കാർ സത്യവാങ്മൂലം നൽകാനും നോർത്ത് ദില്ലി കോർപ്പറേഷനും ഇക്കാര്യത്തിൽ എതിർസത്യവാങ്മൂലം നൽകാനും കോടതി നിർദേശം നൽകിയിരുന്നു.

ഇതിലെ മറുപടികൾ കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള ഉത്തരവ് വന്നിട്ടും പൊളിക്കൽ തുടർന്നതിനെ ​ഗൗരവമായി കാണുന്നുവെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മുനിസിപ്പൽ കോർപ്പറേഷൻ ഷെഹീൻ ബാഗിൽ അടക്കം നടത്താനിരിക്കുന്ന പൊളിക്കൽ നടപടികൾക്കെതിരെ സിപിഎം ദില്ലി ഘടകം നൽകിയ ഹർജിയും അഭിഭാഷകർ ഇന്ന് ബെഞ്ചിന് മുന്നിൽ പരാമർശിക്കും. 

ജഹാംഗീർപുരി സംഘർഷത്തിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ദില്ലി രോഹിണി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്. സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച  പറ്റിയെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടഞ്ഞില്ല. പകരം റാലിയെ അനുഗമിക്കുകയായിരുന്നു  പൊലീസെന്നും കോടതി വിമർശിച്ചു.

ഹനുമാൻ ജയന്തിക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ദില്ലി ജഹാംഗീർപുരിയിൽ പൊളിക്കൽ നടപടികൾ ഉണ്ടായത്. അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20-ാം തിയതി രാവിലെ ബുൾഡോസറുകളുമായി ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തുകായിരുന്നു. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു. 

ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു. ഇതോടെയാണ് പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. 

ബിജെപിയാണ് ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. സാധാരണ നടപടി മാത്രമാണെന്നും അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ മറ്റ് ഉദ്ദേശങ്ങളില്ല എന്നുമാണ് എൻഡിഎംസി മേയർ രാജാ ഇഖ്ബാൽ സിംഗ് വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ