
ന്യൂഡൽഹി: അഞ്ച് കോടിയോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളുമായി യാത്ര ചെയ്യുകയായിരുന്ന വിദേശ യുവതി പിടിയിലായി. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന നൈജീരിയൻ സ്വദേശിനിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റജിലൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ലഗേജുകൾ വിശദമായി പരിശോധിച്ചു.
സംശയകരമായ വസ്തുക്കളുമായി നൈജീരിയൻ സ്വദേശിനി യാത്ര ചെയ്യുന്നെന്ന് ഡിആർഐക്ക് ഇന്റലിജൻസ് വിവരം കിട്ടുകയായിരുന്നു. രാത്രി വൈകി ഇവർക്കായി അന്വേഷണം തുടങ്ങിയ ഉദ്യോഗസ്ഥർ ഒടുവിൽ യുവതി സഞ്ചരിക്കുകയായിരുന്ന വാഹനം കണ്ടെത്തി. 50 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് യുവതിയെയും അവരുടെ ബാഗുകളും കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരി വസ്തുക്കൾ കണ്ടെത്തി. നിരവധി ഭക്ഷ്യ വസ്തുക്കളും ഓട്സ് പാക്കറ്റുകളും ജ്യൂസുകളുടെ ടെട്രാ പാക്കുകളുമൊക്കെയാണ് ബാഗിലുണ്ടായിരുന്നത്. ഇവയ്ക്കിടയിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത തരത്തിൽ 2.56 കിലോഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള മെറ്റാംഫിറ്റമിനും 584 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങൾ നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഫീൽഡ് ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ലഹരി വസ്തുക്കൾ തന്നെയെന്ന് സ്ഥിരീകരിച്ചു.
ലഹരി വസ്തുക്കൾ യുവതി ആർക്ക് കൈമാറാനാണ് കൊണ്ടുപോയിരുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടരന്വേഷണം ഡിആർഐ അരംഭിച്ചിട്ടുണ്ട്. സംയുക്തമായി നടത്തിയ പരിശോധനയാണ് വിജയം കണ്ടതെന്നും പിടിച്ചെടുത്ത സാധനങ്ങൾക്ക് അഞ്ച് കോടി രൂപ വിലവരുമെന്നും ഡിആർഐ അറിയിച്ചു. എൻഡിപിഎസ് നിയമ അനുസരിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളുള്ള വലിയ ലഹരി ശൃംഖലയുടെ പ്രവർത്തനം അധികൃതർ സംശയിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam