തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു. ദില്ലി ലോക് കല്യാൺ മാർഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ദില്ലി: ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് കേരളത്തിൽ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു. ദില്ലി ലോക് കല്യാൺ മാർഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും സംഘം കണ്ടു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിൽ ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചയിൽ സംഘത്തോട് സംവദിച്ചത്. ഈ നേട്ടത്തിന്റെ ഊർജം തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം. ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അംഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാചുമതലയുള്ള ജന സെക്രട്ടറി ബിഎൽ സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ നഗര വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാർ സംഘത്തിന് ഒരു മണിക്കൂർ ക്ലാസെടുത്തു. ഉച്ചയ്ക്ക് പാർലമെന്റ് സന്ദർശിച്ച സംഘം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും കണ്ടു. നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന സംഘം ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെയും കണ്ട ശേഷം നാട്ടിലേക്ക് മടങ്ങും. മൂന്ന് ദിവസം നീളുന്ന ദില്ലി പ്രവാസ് ശിൽപശാലയിലൂടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമ രൂപരേഖ കൂടിയാണ് തയ്യാറാകുന്നത്.



