
ചെന്നൈ: ഹിജാബ് ധരിച്ച് ഡ്യൂട്ടി ചെയ്ത വനിതാ ഡോക്ടറെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുപ്പൂണ്ടിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് (പിഎച്ച്‌സി) സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബിജെപി പ്രവർത്തകനായ ഭുവനേശ്വർ റാം എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. മെയ് 24നാണ് സംഭവം. സുഹൃത്തുമായി ആശുപത്രിയിലെത്തിയ ഇയാൾ രാത്രി ഡ്യൂട്ടിയിലായിരുന്ന ഹിജാബ് ധരിച്ച ഡോക്ടറെ കണ്ടപ്പോൾ പ്രശ്നമുണ്ടാക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
വനിതാ ഡോക്ടറും വീഡിയോ ചിത്രീകരിച്ചു. എന്തിനാണ് ഹിജാബ് ധരിച്ചതെന്ന് ഇയാൾ ഡോക്ടറോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഫിർദൈസ് ജന്നത്ത് എന്ന ഡോക്ടർക്കുനേരെയാണ് ഇയാൾ ആക്രോശിച്ചത്. “നിങ്ങൾ എന്തിനാണ് ഹിജാബ് ധരിച്ചത്? നിങ്ങൾ ഡ്യൂട്ടിയിലല്ലേ? നിങ്ങളുടെ യൂണിഫോം എവിടെ? നിങ്ങൾ ഒരു ഡോക്ടറാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും ഇയാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഒരു ഡോക്ടറാണെന്ന് തെളിയിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് അയാൾ മറ്റൊരു വനിതാ ആരോഗ്യ പ്രവർത്തകനോട് ചോദിച്ചു.
സ്ത്രീ ജീവനക്കാരെ രാത്രി ഡ്യൂട്ടിക്കിടെ അസഭ്യം പറയുകയായിരുന്നെന്ന് വനിതാ ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 ബി, 353, 298 വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ട് 67 ഡി പ്രകാരവും ബിജെപി പ്രവർത്തകനെതിരെ കീഴയ്യൂർ പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam