
ഇടുക്കി: മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തലെന്ന തമിഴ്നാടിന്റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതി യോഗത്തിൽ തീരുമാനം. ഡാം ബലപ്പെടുത്തൽ നടപടികൾക്കു മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച മേൽനോട്ട സമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. പുതിയ ഡാം എന്ന ആവശ്യം വീണ്ടും യോഗത്തിൽ ഉയർത്തിയ കേരളം ഇക്കാര്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും വ്യക്തമാക്കി.
ഡാമിന്റെ സുരക്ഷാ പരിശോധന ഒറ്റയ്ക്കു നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെയും കേരളം എതിർത്തു. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഇതു സാധ്യമല്ലെന്ന വാദവും മേൽനോട്ട സമിതി അംഗീകരിച്ചെന്നാണ് സൂചന. സുരക്ഷാ പരിശോധനയുടെ മാർഗരേഖതയ്യാറാക്കാൻ ഇരുസംസ്ഥാനങ്ങളുടെയും ഡാം സുരക്ഷാ അതോറിറ്റിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കും. ഇവരുടെ നിർദേശങ്ങൾ അനുസരിച്ചാകും സുരക്ഷാ പരിശോധന നടത്തുക.
ഡാമിനു ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് അംഗീകരിച്ചു. ഡാമിന്റെ ജലനിരപ്പ് തൽസമയം ലഭിക്കണമെന്ന കേരളത്തിന്രഎ ആവശ്യം പരിഗണിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ തമിഴ്നാടിനു നിർദേശം നൽകി. വള്ളക്കടവ്– മുല്ലപ്പെരിയാർ ഡാം കല്ലിട്ട് പാകി ബലപ്പെടുത്താമെന്നു കേരളം വ്യക്തമാക്കി. കേരളത്തെ പ്രതിനിധീകരിച്ചു അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്പെഷൽ സെക്രട്ടറി ജീവൻ ബാബു, സംസ്ഥാനന്തര നദീജലവിഷയത്തിലെ ഉപദേഷ്ടാവ് ജയിംസ് വിൽസൺ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam