
ബെംഗളൂരു: ജീവിതത്തിൽ പ്രതിസന്ധികൾ പല രൂപത്തിലാണ് എത്തുക. അവസരങ്ങളുടെ ഓരോ വാതിലുകളും അടഞ്ഞുപോകുമ്പോൾ നിരാശരാകരുതെന്നും പുതിയ വഴി ഉടനെയെത്തുമെന്നും പറയുന്നത് വെറുതെയല്ല. ഇൻ്റിഗോ വിമാന സർവീസുകൾ പരക്കെ റദ്ദാക്കിയപ്പോൾ പലരും ഇക്കാര്യം നേരിട്ടറിഞ്ഞു. അതിൽ ഏറെ വ്യത്യസ്തമായ അനുഭവമാണ് കർണാടകയിലെ ഹുബ്ബള്ളിയിൽ നിന്നുള്ള നവദമ്പതികൾക്കുണ്ടായത്. ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ വിവാഹത്തോടനുബന്ധിച്ച റിസപ്‌ഷൻ തന്നെ മുടങ്ങുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതാണ് ഇവർക്ക് തടസമായത്.
ഹുബ്ബള്ളി സ്വദേശിയായ മേധ ഷിർസാഗറും ഒഡിഷയിലെ ഭുവനേശ്വറിൽ നിന്നുള്ള സംഗമ ദാസും നവംബർ 23 ന് ഭുവനേശ്വറിൽ വച്ചാണ് വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ് ഇരുവരും. ഇവരുടെ വിവാഹ റിസപ്ഷൻ ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ ഡിസംബർ മൂന്നിന് നടക്കേണ്ടതായിരുന്നു. ഇതിനായി ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്ക് ഡിസംബർ 2 നുള്ള വിമാനത്തിൽ ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ നവദമ്പതികൾക്ക് ആദ്യം വിമാനം വൈകുമെന്ന അറിയിപ്പാണ് ലഭിച്ചത്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം ഡിസംബർ മൂന്നിന് പുലർച്ചെ വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് വന്നു. പരിപാടി റദ്ദാക്കാൻ കഴിയാത്ത സാഹചര്യമായതോടെ ഇനിയെന്ത് ചെയ്യുമെന്ന ആധി കുടുംബാംഗങ്ങളെയും ദമ്പതികളെയും പിടികൂടി.
എന്നാൽ വരനും വധുവും പരിപാടിക്കായി കരുതിയിരുന്ന വസ്ത്രങ്ങൾ അണിഞ്ഞ് വീഡിയോ കോൺഫറൻസിങ് വഴി ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. വിവാഹത്തിനെത്തിയവർ ചടങ്ങുകളിൽ പങ്കെടുത്ത് ഇരുവർക്കും ആശംസയും നേർന്ന് സന്തോഷത്തോടെ മടങ്ങി.