
രോഹിണി: പരിഹസിച്ചത് ചോദ്യം ചെയ്തു. 15 കാരിയെ ബ്ലെയ്ഡിന് കുത്തിക്കീറി കൗമാരക്കാരികൾ. പുറത്തും മുഖത്തുമായി ഇരുപതിലേറെ തുന്നിക്കെട്ടലുമായി 15കാരി ഗുരുതരാവസ്ഥയിൽ. ദില്ലി രോഹിണിയിലാണ് സംഭവം. രണ്ട് സ്കൂളിലെ വിദ്യാർത്ഥിനികൾക്കിടയിലുണ്ടായ വാക്കുതർക്കത്തിൽ പ്രതികാരം തീർക്കാനുള്ള ആക്രമണത്തിലാണ് 15കാരിക്ക് ഗുരുതര പരിക്കേറ്റത്. 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളാണ് 15കാരിയെ ബ്ലെയ്ഡിന് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയുടെ സഹപാഠികളുടെ സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിൽ. ക്ലാസ് മുറിയിൽ വച്ച് 15കാരിയെ അക്രമികളുടെ സുഹൃത്ത് പരിഹസിക്കുന്നതും കളിയാക്കുന്നതും പതിവായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇത് പരിഗണിക്കാതെ പോവുന്നതായിരുന്നു പതിവ് രീതി. എന്നാൽ ഓഗസ്റ്റ് 9 ന് സഹപാഠിയോട് 15കാരി ശബ്ദമുയർത്തി സംസാരിച്ചിരുന്നു. ഇതിലെ പ്രതികാരമായായിരുന്നു കൂട്ടം കൂടിയുള്ള ആക്രമണം.
ആക്രമിച്ച കുട്ടികൾക്ക് തന്നോട് എന്തെങ്കിലും ശത്രുതയുള്ളതായി അറിയില്ലെന്നാണ് 15കാരി വിശദമാക്കുന്നത്. സ്കൂളിന് പുറത്ത് നടന്ന് പോകുന്ന 15കാരിയെ തടഞ്ഞ് വച്ച് വിദ്യാർത്ഥിനികൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖത്തടിച്ച ശേഷമായിരുന്നു ആക്രമണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായാണ് രോഹിണി പൊലീസ് വിശദമാക്കുന്നത്. എന്നാൽ കേസിൽ ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam