
ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, പീരങ്കികൾ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്.
ഒരു മാസത്തിനിടെയാണ് പണം നഷ്‌ടമായത്. ഫോണിൽ കുട്ടിയുടെ പിതാവിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സേവ് ചെയ്‌തിരുന്നു. ഇത് ഉപയോഗിച്ചാണ് കുട്ടി സാധനങ്ങൾ വാങ്ങിയതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമ്മയുടെ അക്കൗണ്ടിൽ നിന്നും ഇതിനായി പണം ചെലവഴിച്ചു. പണം പിൻവലിച്ചപ്പോൾ ബാങ്കിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ കുട്ടി ഡിലീറ്റ് ചെയ്‌തിരുന്നു.
അക്കൗണ്ടിലെ പണം മുഴുവൻ നഷ്‌ടമായതോടെയാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അമ്മയുടെ പിഎഫ് പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.
കുട്ടി ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തിരുന്നു. അമ്മയുടെ ഫോണിൽ നിന്നാണ് കുട്ടി ഇടപാടുകൾ നടത്തിയിരുന്നതെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിതാവിൻ്റെ ചികിത്സയ്‌ക്കും അവൻ്റെ പഠനത്തിനുമായും മാറ്റിവെച്ച തുകയാണ് നഷ്‌ടമാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam