
ഗോവ: വാടകയ്ക്ക് എടുത്ത ഥാർ തട്ടിയെടുക്കുമോയെന്ന ഭയം 19കാരനെ കൊലപ്പെടുത്തി. ഗോവയിലാണ് സംഭവം. ഉത്തർ പ്രദേശുകാരനായ 19കാരനാണ് ഗോവയിൽ കൊല്ലപ്പെട്ടത്. ഥാർ വാടകയ്ക്ക് നൽകിയ ഉടമയും രണ്ട് സുഹൃത്തുക്കളുമാണ് 19കാരനെ കൊലപ്പടുത്തിയത്. ഹാത്രാസിലെ പടാ ഖാസ് സ്വദേശിയായ കപിൽ ചൗധരിയാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗോവയിലെ തിവിമിൽ നിന്നാണ് 19കാരന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം പരിക്കുകളോടെ വെള്ളിയാഴ്ചയായിരുന്നു 19കാരനെ കണ്ടെത്തിയത്. ഉടൻ തന്നെ മാപുസയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 19കാരന്റെ പോക്കറ്റിൽ നിന്ന് ഒരു പാൻ കാർഡ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് കണ്ടോലിം സ്വദേശിയായ ഗുരുദത്ത് ലാവണ്ടേയെന്ന 31കാരനിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുമായി 19കാരൻ ഥാർ വാടകയ്ക്ക് എടുക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു ഇത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വാഹനത്തിലുണ്ടായിരുന്ന ട്രാക്കറിന്റെ സഹായത്തോടെ ഗോവ അതിർത്തി വാഹനം കടന്നതായി ഉടമയ്ക്ക് വ്യക്തായി. മഹാരാഷ്ട്രയിലെ ബാൻഡയിലേക്ക് വാഹനം നീങ്ങുന്നുവെന്നും മനസിലാക്കിയ ഗുരുദത്ത് ലാവണ്ടേ രണ്ട് സുഹൃത്തുക്കൾക്കൊപ്പം വാഹനം പിന്തുടർന്നു. മഹാരാഷ്ട്രയിലെ കനകവാലിയിൽ വച്ച് ഇവർ 19കാരനെ തടയുകയായിരുന്നു. മൂന്ന് പേരും ചേർന്ന് 19കാരനെ തിരിച്ച് തിവീമിലേക്ക് എത്തിച്ചു. ഇതിന് പിന്നാലെ സംഘം ചേർന്ന് 19കാരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ യുവാവിന് ബോധം നഷ്ടമായതോടെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.