
പറ്റ്ന: ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവായ തേജസ്വിയാദവ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വെല്ലുവിളിച്ചാണ് തേജസ്വി യാദവ് രംഗത്തെത്തിയത്.
'ബിഹാര്‍ സര്‍ക്കാരിനെ നയിക്കുന്ന ഭീരുവായ മുഖ്യമന്ത്രി തങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതും കര്‍ഷകരുടെ ശബ്ദത്തിനൊപ്പം നിന്നതിന്. നിങ്ങള്‍ക്ക് ശരിക്കും അധികാരം ഉണ്ടെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ തന്നെ സ്വയം കീഴടങ്ങാം. കര്‍ഷകര്‍ക്കായി കഴുമരത്തിലേറാനും ഞാന്‍ തയ്യാറാണ്.' തേജസ്വി യാദവ് ട്വിറ്ററില്‍ കുറിച്ചു.
തേജസ്വി യാദവിനും പ്രതിപക്ഷത്തെ മഹാസഖ്യത്തില്‍ നിന്നുള്ള 18 നേതാക്കള്‍ക്കുമെതിരെ കോവിഡ് മഹാമാരിക്കെതിരെ അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് ബിഹാര്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെയും അദേഹം വിമര്‍ശിച്ചിരുന്നു.
' കര്‍ഷകര്‍ക്കൊപ്പം നിന്നതിന് തേജസ്വി യാദവിനെതിരെ കേസെടുത്ത ബിഹാറിലെ സര്‍ക്കാര്‍ അവരുടെ ദ്വന്ദസ്വഭാവം കാണിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കു വേണ്ടിയായതിനാല്‍ അത്തരം ആയിരം കേസുകള്‍ പോലും തങ്ങള്‍ ഭയക്കുന്നില്ല'. എന്നും തേജസ്വി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam