
മുബൈ: ജയിലില്‍നിന്ന് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. കൊലപാതക കേസില്‍ പ്രതിയായ 39കാരനായ അശോക് ഹനുമന്ത കാജേരിയാണ് അറസ്റ്റിലായത്. മുബൈ പോലീസ് ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച തെലങ്കാനയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. വി. ശിവ നരസിമ്മലു എന്ന വ്യാജ പേരില്‍ തെലങ്കാനയിലെ മെഹ്ബൂബ നഗര്‍ ടൗണില്‍ കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. യഥാര്‍ഥ പേരും വിലാസവും മറച്ചുവെച്ചാണ് ഇയാള്‍ വര്‍ഷങ്ങളായി തെലങ്കാനയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2007ല്‍ നടന്ന കൊലപാതക കേസിലാണ് മുബൈ പോലീസ് ഇയാളെ മുബൈയില്‍വെച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
വിചാരണ നടപടികള്‍ക്കൊടുവില്‍ 2008ലാണ് സെഷന്‍സ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. തുടര്‍ന്ന് നാസിക് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2011ലാണ് ഇയാള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളിലിറങ്ങിയ പ്രതി പിന്നീട് തിരിച്ചുവന്നില്ല. ജീവപര്യന്തം തടവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നാസിക്, ജല്‍ന, ഹിന്‍ഗോളി, പര്‍ഭാനി തുടങ്ങിയ സ്ഥലങ്ങളിലും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കുറ്റവാളിയെ കണ്ടെത്താനായില്ല.
കേരളത്തിലും മുബൈ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റവാളിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്കുശേഷമാണിപ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഒളിവില്‍പോയ ആളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാള്‍ തെലങ്കാനയിലുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുബൈയിലേക്ക് എത്തിച്ച ഇയാളുടെ അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തിയതായും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Readmore..ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹം, വസ്ത്രങ്ങളില്ല; ഷിജിത്തും സതീഷും തന്നെ, ഉറപ്പിച്ച് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam