തെലങ്കാന പൊലീസ് കുറ്റപ്പെടുത്തുന്നത് സ്ത്രീകളെയോ? യാത്രാവിവരങ്ങള്‍ വീട്ടുകാരെ അറിയിക്കണമെന്ന് സര്‍ക്കുലര്‍; വിവാദം

By Web TeamFirst Published Dec 3, 2019, 10:03 AM IST
Highlights

സ്ത്രീകളും പെൺകുട്ടികളും യാത്രാവിവരങ്ങൾ നിർബന്ധമായും വീട്ടുകാരെ അറിയിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുളളത്

ഹൈദരാബാദ്: ഹൈദരാബാദിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് രാജ്യം. കനത്ത പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുകഴിഞ്ഞു. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് തെലങ്കാന പൊലീസ് സ്ത്രീകളെ മാത്രം ഉപദേശിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സ്ത്രീകളും പെൺകുട്ടികളും യാത്രാവിവരങ്ങൾ നിർബന്ധമായും വീട്ടുകാരെ അറിയിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുളളത്. ഹൈദരാബാദ് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ തെലങ്കാന പൊലീസ് പുറത്തിറക്കിയ സർക്കുലർ വിവാദമായി. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും കനത്ത പ്രതിഷേധമാണ് തെലങ്കാന പൊലീസിന്‍റെ സര്‍ക്കുലറിനെതിരെ ഉയരുന്നത്.

സ്ത്രീകളെ ഉപദേശിക്കുകയല്ലാതെ പുരുഷൻമാർക്കായി നിർദേശങ്ങളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തുന്നത്. അതേസമയം ഹൈദരാബാദിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി. പത്ത് ദിവസത്തെ കസ്റ്റഡിയിൽ നാല് പ്രതികളെയും വിട്ടുകിട്ടണമെന്നാണ് ആവശ്യം. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളുളളത്.

click me!