ബ്രിജ് ഭൂഷൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും ഫെഡറേഷൻ പിരിച്ചു വിടേണ്ട ആവശ്യമില്ലെന്നും ജനറൽ സെക്രട്ടറി പറഞ്ഞു
ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്ത് ഗുസ്തി ഫെഡറേഷൻ. അന്വേഷണവുമായി സഹകരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രസൂദ് വി എൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബ്രിജ് ഭൂഷൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും ഫെഡറേഷൻ പിരിച്ചു വിടേണ്ട ആവശ്യമില്ല. ആരോപണമുയർന്നത് അധ്യക്ഷന് എതിരെയാണ്. ഒരു മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയർന്നാൽ മന്ത്രിസഭ മുഴുവൻ പിരിച്ചുവിടാറുണ്ടോ എന്നും സെക്രട്ടറി ചോദിച്ചു.
പ്രതിഷേധത്തിന് മുൻപ് ഫെഡറേഷനോട് പരാതികളെ കുറിച്ച് ഒന്നും പറഞ്ഞില്ല . രഹസ്യമായെങ്കിലും പരാതി നൽകാമായിരുന്നു.കേരളത്തിൽ നിന്നും ദേശീയ ക്യാമ്പിൽ പങ്കെടുത്ത താരങ്ങളോട് പരാതിയെ കുറിച്ച് അന്വേഷിക്കുകയാണ്. തെളിവുകൾ സമർപ്പിക്കാതെയുള്ള ആരോപണങ്ങൾ ഫെഡറേഷന് മുഖവിലക്ക് എടുക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി
ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. അതേസമയം ആരോപണങ്ങൾക്ക് പിന്നിൽമുൻ ഹരിയാന മുഖ്യമന്ത്രി ആണെന്ന ബ്രിജ് ഭൂഷൺ സിങിന്‍റെ പരാമർശത്തിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഭൂപീന്ദർ സിംഗ് ഹൂഡ അറിയിച്ചു
ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണം; ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും തത്കാലത്തേക്ക് റദ്ദാക്കി