
ദില്ലി: കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തി. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സി ആര്‍ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും. കശ്മീർ ഫയല്‍സ് സിനിമക്ക് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ സിനിമ സത്യങ്ങളെ വളച്ചൊടിക്കുന്നതാണന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‍ദുള്ള വിമർശിച്ചു. നേരത്തെ, കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലച്ചിത്രമായ 'ദ കശ്‍മിര്‍ ഫയല്‍സി'നെ പ്രകീര്‍ത്തിച്ച് ആര്‍എസ്‍എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത് വന്നിരുന്നു.
എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്നാണ് മോഹൻ ഭാഗത് പറഞ്ഞത്. ഉജ്വലമായ തിരക്കഥ, സമ്പൂര്‍ണമായ കലാസൃഷ്‍ടിയും സമഗ്രമായ ഗവേഷണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. കഴിഞ്ഞ ആഴ്‍ചയായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 'ദ കശ്‍മിര്‍ ഫയല്‍സ്' സംവിധായകൻ വിവേക് അഗ്‍നിഹോത്രിയും നടി പല്ലവി ജോഷിയും ദില്ലിയില്‍ മോഹൻ ഭാഗത്തുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്‍ചയ്‍ക്ക് ശേഷമാണ് മോഹൻ ഭാഗത്ത് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.
'ദ കശ്‍മിര്‍ ഫയല്‍സ്' നല്ല സിനിമയാണെന്നും എല്ലാ എംപിമാരും കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്‍തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്.
The Kashmir Files : 'ദ കശ്‍മിര്‍ ഫയല്‍സ്' എല്ലാ സത്യാന്വേഷികളും കാണണമെന്ന് മോഹൻ ഭാഗവത്
സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിനെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അഭിനന്ദിച്ചപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരൻ അശോക് സ്വയ്‍ൻ രംഗത്ത് എത്തിയിരുന്നു.
ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങള്‍ എല്ലാം രാജ്യം ഓര്‍ക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമായിട്ടായിരുന്നു പ്രൊഫസര്‍ അശോക് സ്വയ്ന്‍ രംഗത്ത് എത്തിയത്. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചായിരുന്നു അശോകിന്‍റെ വിമര്‍ശനം.
'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് എത്തിയതോടെ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്. 'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രം 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്‍ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മൂന്നാം ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍.
അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികള്‍ പരിശോധിച്ചാല്‍ റെക്കോര്‍ഡ് കളക്ഷനാണ് ഇത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam