സിനിമ കാണാന്‍ പോകുന്നവര്‍ അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ ശേഷം അടുത്ത ദിവസം ടിക്കറ്റ് നല്‍കിയാല്‍ മതിയാകുമെന്നാണ് അസം മുഖ്യമന്ത്രി പ്രത്യേക അവധി അനുവദിച്ച് വിശദമാക്കിയത്. 

കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് കാണുവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് അസം. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് ചൊവ്വാഴ്ച സിനിമ കാണുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ദിവസം അവധി നല്‍കിയത്. സിനിമ കാണാന്‍ പോകുന്നവര്‍ അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ ശേഷം അടുത്ത ദിവസം ടിക്കറ്റ് നല്‍കിയാല്‍ മതിയാകുമെന്നാണ് അസം മുഖ്യമന്ത്രി പ്രത്യേക അവധി അനുവദിച്ച് വിശദമാക്കിയത്.

ട്വിറ്ററിന് സമാനമായ ഇന്ത്യയുടെ തന്നെ സാമബഹ്യമാധ്യമമായ കൂവിലൂടെയാണ് അവധി വിഷയം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നേരത്തെ കാബിനറ്റ് മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഗുവാഹത്തിയില്‍ വച്ച് ചിത്രം കണ്ടിരുന്നു. മനുഷ്യത്വത്തിന് മേലുണ്ടായ കളങ്കമാണ് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെന്നാണ് ചിത്രത്തേക്കുറിച്ച് അസം മുഖ്യമന്ത്രി പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗുജറാത്ത്, മധ്യപര്ദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കര്‍ണാടക, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളും ചിത്രത്തിന് നികുതിയിളവ് നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

"ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്", എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്.

ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മൂന്നാം ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികള്‍ പരിശോധിച്ചാല്‍ റെക്കോര്‍ഡ് കളക്ഷനാണ് ഇത്. 

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.