
ലക്നൗ: കന്‍വാര്‍ യാത്രയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ എന്‍ഡിഎയിലെ കൂടുതല്‍ കക്ഷികളില്‍ നിന്ന് പ്രതിഷേധം ഉയരുന്നു. യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളിലെ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം വിഭജനം ഉണ്ടാക്കുന്നതാണെന്ന് ഘടകകക്ഷികൾ വിമർശിച്ചു. ഇത് വിദ്യാഭ്യാസമുള്ള സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍ പറഞ്ഞു.
യോഗിയുടെ നിര്‍ദ്ദേശം കേന്ദ്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് ആര്‍എല്‍ഡിയും ആവശ്യപ്പെട്ടു. ഉത്തരവില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നതിനിടെയാണ് കൂടുതല്‍ ഘടകകക്ഷികള്‍ പ്രതിഷേധവുമായി എത്തുന്നത്. ഒരു മാസത്തോളം നീളുന്ന തീര്‍ത്ഥയാത്രക്ക് നാളെയാണ് തുടക്കം. ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന യുപി പൊലീസിന്‍റെ നിർദേശത്തിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.
സമാധാനം തകർക്കാനുള്ള നടപടിയാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. സർക്കാർ താല്പര്യം എന്തെന്ന് കണ്ടെത്താൻ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സർക്കാർ സ്പോൺസേഡ് മതഭ്രാന്താണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും ആരോപിച്ചു. അതേസമയം, തീർത്ഥാടകർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നായിരുന്നു യുപി പൊലീസിന്‍റെ വിശദീകരണം. പ്രതിഷേധം ശക്തമാവുമ്പോഴും നിലപാടിലുറച്ച് നിൽക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam